തിരുവനന്തപുരം: സിപിഎം ജില്ലാ കമ്മിറ്റി അംഗവും മൈനിങ് കോർപറേഷൻ ചെയർമാനുമായ മടവൂർ അനിലിനെതിരെ പാർട്ടി അന്വേഷണം പ്രഖ്യാപിച്ചു. വിഴിഞ്ഞം തുറമുഖത്തേക്ക് പാറ എത്തിക്കുന്ന കരാറുകാരനിൽ നിന്ന് പണം വാങ്ങിയെന്ന പരാതിയെ തുടർന്നാണ് നടപടി. അന്വേഷണത്തിന് പ്രത്യേക കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്.
എന്നാൽ, പരാതി പച്ചക്കള്ളമാണെന്നും യൂണിയൻ രൂപീകരിച്ചതിന്റെ വിരോധമാണ് ഇതിന് പിന്നിലെന്നുമാണ് മടവൂർ അനിലിന്റെ പ്രതികരണം. രഞ്‌ജിത്ത് ഭാസി എന്നയാളാണ് അനിലിനെതിരെ പരാതി നൽകിയത്. വിഴിഞ്ഞം തുറമുഖ പദ്ധതിക്കായി പാറയെത്തിക്കുന്ന കരാറുകാരനായ രഞ്‌ജിത്ത് ഭാസിയുടെ പക്കൽ നിന്ന് അനിൽ പണം ആവശ്യപ്പെട്ടെന്നായിരുന്നു പരാതി.
നഗരൂരിലെ ക്വാറിയിൽ നിന്ന് വിഴിഞ്ഞത്തേക്ക് പാറ കൊണ്ടുപോകുന്ന ചില ലോറിക്കാർ കൂടുതൽ തുക ആവശ്യപ്പെടുന്നു. അധികം വാങ്ങുന്ന തുക നേതാവിനുള്ള കമ്മീഷനാണെന്നാണ് പരാതിയിൽ പറയുന്നത്. കിളിമാനൂർ ഏരിയയിൽ നിന്നുള്ള നേതാവാണ് മടവൂർ അനിൽ.
ഏരിയ കമ്മിറ്റി പരാതി ജില്ലാ നേതൃത്വത്തിന് കൈമാറി. തുടർന്നാണ് പരാതി അന്വേഷിക്കാൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ബിപി മുരളിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ കമ്മീഷനെ സിപിഎം ചുമതലപ്പെടുത്തിയത്. വി ജോയി എംഎൽഎ, ആർ രാമു എന്നിവരാണ് കമ്മീഷനിലെ മറ്റ് അംഗങ്ങൾ. ഒരു മാസത്തിനകം പരാതി അന്വേഷിച്ച് റിപ്പോർട് നൽകണമെന്നാണ് നിർദ്ദേശം.
Most Read: കളമശ്ശേരി മണ്ണിടിച്ചിൽ അപകടം; മനുഷ്യ നിർമിതമെന്ന് പോലീസും ഫയർഫോഴ്‌സും