തിരുവനന്തപുരം: കോൺഗ്രസിന്റെ വിഴുപ്പലക്കലിന് എതിരെ രൂക്ഷ പ്രതികരണവുമായി ആർഎസ്‌പി നേതാവ് ഷിബു ബേബി ജോൺ. പരസ്യ വിഴുപ്പലക്കൽ കോൺഗ്രസിൽ തുടരുകയാണെന്ന് ഷിബു ബേബി ജോൺ പറഞ്ഞു. ഇത് പരിഹരിക്കാൻ ഒരു നടപടിയും കോൺഗ്രസ് നേതൃത്വം സ്വീകരിക്കുന്നില്ല. യുഡിഎഫിന്റെ അച്ചടക്കരാഹിത്യമാണ് നിയമസഭാ തിരഞ്ഞെടുപ്പ് പരാജയ കാരണമെന്ന് തിരിച്ചറിഞ്ഞിട്ടും നടപടിയില്ലെന്നും ഷിബു ബേബി ജോൺ കുറ്റപ്പെടുത്തി.
പാർടിക്കുള്ളിലെ തമ്മിലടിയെ ഇന്നത്തെ തലമുറ ഏറ്റവും അവജ്‌ഞയോടെയാണ് കാണുന്നത്. പുതിയ തലമുറക്ക് തമ്മില്‍തല്ലുന്നവരെ ഇഷ്‌ടമല്ല എന്നുള്ളതാണ് തിരഞ്ഞെടുപ്പ് പരാജയത്തിന്റെ മൂലകാരണം. തമ്മില്‍ തല്ലുന്നവരെ വീണ്ടും പൊക്കിക്കൊണ്ടുവരിയാണ് കോണ്‍ഗ്രസ് ചെയ്യുന്നത്. ആ തമ്മില്‍ തല്ലുന്നവരെ തന്നെ വീണ്ടും കാണുന്നത് ജനവിധി ഉള്‍ക്കൊള്ളാന്‍ കോണ്‍ഗ്രസ് തയ്യാറാകുന്നില്ല എന്നുള്ള ഓര്‍മപ്പെടുത്തലാണ് എന്നും ഷിബു ബേബി ജോണ്‍ കുറ്റപ്പെടുത്തി.
എഴുപത്തഞ്ചും എണ്‍പതും വയസുള്ളവരെയാണ് കോണ്‍ഗ്രസില്‍ ഗ്രൂപ്പുകള്‍ റിസര്‍ച്ച് നടത്തി പാർടിയെ നയിക്കാന്‍ കൊണ്ടുവരുന്നത്. ജനങ്ങള്‍ ആഗ്രഹിക്കുന്നത് ഇതല്ല. ഇത്തരം കാര്യങ്ങള്‍ കോണ്‍ഗ്രസിനെ ഓര്‍മിപ്പിക്കാന്‍ തന്നെപ്പോലുള്ളവര്‍ നിര്‍ബന്ധിതരാകുകയാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിക്കുമ്പോള്‍ സിപിഎമ്മിനെ പുകഴ്‌ത്താനും ഷിബു ബേബിജോണ്‍ തയ്യാറായി. പിണറായി വിജയന്‍ ഏകാധിപതിയാണെന്ന് പറയുമ്പോഴും 21 വയസായ ഒരാളെ മേയറാക്കിയ പാർടിയാണ് സിപിഎം എന്നും ഷിബു ബേബി ജോണ്‍ കൂട്ടിച്ചേർത്തു.
Most Read: ജനങ്ങളെ ബുദ്ധിമുട്ടിക്കരുത്; കേന്ദ്ര സർക്കാരിനെ വിമർശിച്ച് ഒ രാജഗോപാൽ