തിരുവനന്തപുരം: അച്ചടക്ക സമിതിയുടെ നടപടിയിൽ പ്രതികരണവുമായി കെവി തോമസ്. സ്‌ഥാനമാനങ്ങളിൽ നിന്ന് നീക്കാൻ സാധിക്കും. എന്നാൽ കോൺഗ്രസിൽ നിന്ന് എടുത്ത് മാറ്റാൻ ആർക്കും സാധിക്കില്ലെന്നും കെവി തോമസ് പ്രതികരിച്ചു. കോൺഗ്രസ് എന്നാൽ വികാരമാണെന്നും, താൻ എന്നും കോൺഗ്രസുകാരൻ ആയിരിക്കുമെന്നും കെവി തോമസ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
‘അച്ചടക്ക സമിതി കൂടി ചർച്ച ചെയ്‌തു. അവരുടെ ശുപാർശ കോൺഗ്രസ് പ്രസിഡണ്ടിന്റെ മുന്നിൽ വെച്ചിട്ടുണ്ട്. എന്നെ കേൾക്കണമെന്നും ഞാനും കോൺഗ്രസ് അധ്യക്ഷയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇനി അവരാണ് തീരുമാനിക്കേണ്ടത്. അച്ചടക്ക സമിതിയുടെ മുമ്പാകെ വരാനും ആവശ്യം ഉന്നയിച്ചിരുന്നു. എന്നാൽ അത് സമിതി തള്ളി. നിലവിലെ നടപടി എന്താണെന്ന് അറിയില്ല. ആദ്യം വരട്ടെ. ഇത്ര നാൾ കാത്തിരുന്നില്ലേ ഒരു ദിവസം കൂടി കാത്തിരിക്കാമെന്നും’ അദ്ദേഹം പറഞ്ഞു.
പാർട്ടി വിലക്ക് ലംഘിച്ച് സിപിഐഎം സെമിനാറിൽ പങ്കെടുത്ത മുതിർന്ന നേതാവ് കെവി തോമസിനെ പാർട്ടി പദവികളിൽ നിന്ന് ഒഴിവാക്കാനാണ് ഇന്ന് നടന്ന അച്ചടക്ക സമിതി യോഗം ശുപാർശ ചെയ്‌തത്. എഐസിസി അംഗത്വത്തിൽ നിന്നും രാഷ്‌ട്രീയകാര്യ സമിതിയിൽ നിന്നും നീക്കാനാണ് ശുപാർശ. കൂടാതെ, കെവി തോമസിനെ താക്കീത് ചെയ്യാനും ശുപാർശ ചെയ്‌തിട്ടുണ്ട്.
അച്ചടക്ക സമിതിയുടെ ശുപാർശ കോൺഗ്രസ് അധ്യക്ഷക്ക് കൈമാറും. അച്ചടക്ക സമിതിയുടെ ശുപാർശകളിൽ അന്തിമ തീരുമാനം എടുക്കേണ്ടത് എഐസിസി അധ്യക്ഷ സോണിയ ഗാന്ധിയാണ്. എകെ ആന്റണി അധ്യക്ഷനായ അച്ചടക്ക സമിതി യോഗം ഇന്ന് രാവിലെ 11.30നായിരുന്നു ചേർന്നത്. നടപടി എന്തായാലും കോൺഗ്രസുകാരനായി തന്നെ തുടരുമെന്നായിരുന്നു കെവി തോമസ് തുടക്കം മുതൽ പറഞ്ഞിരുന്നത്. ആ നിലപാടിൽ മാറ്റമില്ലെന്നാണ് അദ്ദേഹം ഇന്നും പ്രതികരിച്ചത്.
Most Read: തൃശൂർ പൂരത്തിന് സുരക്ഷ ശക്‌തമാക്കും; 5000 പോലീസുകാരെ വിന്യസിക്കാൻ തീരുമാനം