ന്യൂഡെൽഹി: കോൺഗ്രസ് അധ്യക്ഷനെ തിരഞ്ഞെടുക്കുന്നത് വീണ്ടും മാറ്റിവെച്ചു. തിങ്കളാഴ്‌ച ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതിയിൽ ജൂൺ 23ന് പുതിയ കോൺഗ്രസ് അധ്യക്ഷനെ തിരഞ്ഞെടുക്കുമെന്നാണ് തീരുമാനിച്ചിരുന്നത്. എന്നാൽ നിലവിലെ കോവിഡ് സാഹചര്യങ്ങൾ കണക്കിലെടുത്ത് ഭൂരിഭാഗം നേതാക്കളും ഇക്കാര്യത്തിൽ എതിർപ്പ് അറിയിച്ചതിനെ തുടർന്നാണ് പ്രസിഡണ്ടിനെ തിരഞ്ഞെടുക്കുന്നത് നീട്ടിയത്.
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നേരിട്ട തിരിച്ചടിയുടെ പശ്‌ചാത്തലത്തിൽ പ്രസിഡണ്ട് പദവിയിൽ നിന്ന് രാഹുൽ ഗാന്ധി രാജിവെച്ചതിനെ തുടർന്ന് സോണിയാ ഗാന്ധി ഇടക്കാല അധ്യക്ഷയായി തുടരുകയാണ്.
ഇന്ന് നടന്ന കോൺഗ്രസ് പ്രവർത്തക സമിതിയിൽ കോവിഡ് സാഹചര്യങ്ങളും വിവിധ സംസ്‌ഥാനങ്ങളിലെ നിയസഭാ തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത പരാജയവും ചർച്ച ചെയ്‌തു. ഇതിന്റെ പശ്‌ചാത്തലത്തിൽ പാർട്ടിയിൽ പൊളിച്ചെഴുത്ത് അനിവാര്യമാണെന്ന് സോണിയാ ഗാന്ധി അഭിപ്രായപ്പെട്ടു. തോൽവിക്ക് കാരണമായ വശങ്ങൾ പരിശോധിക്കാനും റിപ്പോർട് നൽകുന്നതിനുമായി ഒരു സമിതിയെ നിയോഗിക്കുമെന്നും യോഗത്തിൽ സോണിയ അറിയിച്ചു.
Read also: ബോധരഹിതനായ് ബിജെപി പ്രവർത്തകൻ; ആശുപത്രിയിൽ എത്തിച്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍