തൃശൂർ: തൃശൂർ കോർപ്പറേഷനിൽ കോൺഗ്രസ് വിമതൻ ഇടതുപക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ചു. കോൺഗ്രസ് വിമതനായ എംകെ വർഗീസാണ് ഇടതിനൊപ്പം നിൽക്കുമെന്ന് അറിയിച്ചത്. തനിക്ക് കൂടുതൽ താൽപ്പര്യം എൽഡിഎഫുമായി സഹകരിച്ചു പോകാനാണെന്ന് എംകെ വർഗീസ് പറഞ്ഞു. മേയർ സ്‌ഥാനം എൽഡിഎഫ് വാഗ്‌ദാനം ചെയ്‌തതായാണ് സൂചന. മറ്റുള്ള കാര്യങ്ങൾ ഇടതുപക്ഷവുമായി ചർച്ച ചെയ്യുമെന്നും എന്തിനും തയാറാണെന്ന് എൽഡിഎഫ് അറിയിച്ചതായും വർഗീസ് കൂട്ടിച്ചേർത്തു.
54 ഡിവിഷനുകളുള്ള തൃശൂർ കോർപ്പറേഷനിൽ 24 സീറ്റുകളിലാണ് എൽഡിഎഫ് ജയിച്ചത്. എൽഡിഎഫാണ് കോർപ്പറേഷനിലെ ഏറ്റവും വലിയ ഒറ്റകക്ഷി. യുഡിഎഫിന് 23 സീറ്റുകളാണ് ഉള്ളത്. എൻഡിഎക്ക് 6 സീറ്റും ലഭിച്ചു. കോർപ്പറേഷൻ ഭരണം ത്രിശങ്കുവിലായതിനാൽ തന്നെ കോൺഗ്രസ് വിമതനാകും ആര് ഭരിക്കണമെന്ന കാര്യം നിശ്‌ചയിക്കുക. പുല്ലഴി ഡിവിഷനിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പും നിർണായകമാകും.
2015ൽ 25 ഡിവിഷനുകളാണ് എൽഡിഎഫിന് ലഭിച്ചിരുന്നത്. പിന്നീട് സ്വാതന്ത്ര്യരായി ജയിച്ച രണ്ട് സ്‌ഥാനാർഥികളെ കൂടെക്കൂട്ടിയാണ് എൽഡിഎഫ് ഭരണം പിടിച്ചത്. കഴിഞ്ഞ തവണ 22 ഡിവിഷനുകളാണ് യുഡിഎഫിന് ലഭിച്ചിരുന്നത്.
Read also: പഴിചാരലുകൾ പരസ്യമാകുന്നു; കെ മുരളീധരനെ അനുകൂലിച്ച് കോഴിക്കോട് പോസ്‌റ്റർ