ന്യൂഡെല്‍ഹി: അഖിലേന്ത്യാ കോണ്‍ഗ്രസ്സ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയടക്കം വന്‍ അഴിച്ചുപണിക്ക് വിധേയമായി. പ്രധാന ചുമതലകള്‍ വഹിക്കുന്നവരെല്ലാം രാഹുല്‍ ഗാന്ധിയുമായി അടുപ്പം പുലര്‍ത്തുന്നവര്‍ ആണെന്നതാണ് ശ്രദ്ധേയമായ കാര്യം. കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ വരുമെന്ന സൂചനയാണ് ഇത് നല്‍കുന്നതെന്നാണ് പരക്കെയുള്ള അഭിപ്രായം.
കത്ത് വിവാദവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ, ഗുലാം നബി ആസാദിനെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കം ചെയ്തു. മോതിലാല്‍ വോറ, അംബിക സോണി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടങ്ങിയവരെയും ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റിയിട്ടുണ്ട്. എന്നാല്‍ ഗുലാം നബി ആസാദും അംബിക സോണിയും കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയില്‍ തുടരുമെന്നാണ് വിവരങ്ങള്‍. മുകുള്‍ വാസ്‌വനിക്, ഹരീഷ് റാവത്ത്, ഉമ്മന്‍ചാണ്ടി ,താരിഖ് അന്‍വര്‍ , പ്രിയങ്ക ഗാന്ധി, സുര്‍ജെവാല, ജിതേന്ദ്ര സിംഗ്, കെ.സി വേണുഗോപാല്‍ തുടങ്ങിയവരാണ് പുതിയ ജനറല്‍ സെക്രട്ടറിമാര്‍. താരിഖ് അന്‍വറാണ് കേരളത്തിന്റെയും ലക്ഷദ്വീപിന്റെയും ചുമതല വഹിക്കുക. ഉമ്മന്‍ചാണ്ടി ആന്ധ്രാപ്രദേശിന്റെ ചുമതലയില്‍ തുടരും. കെ.സി വേണുഗോപാല്‍ സംഘടനാചുമതലയുള്ള ജനറല്‍ സെക്രട്ടറിയാകും.
Read also:ശിവശങ്കറിന് എതിരായ നടപടി പരിശോധനക്ക് വിധേയമാക്കാൻ സർക്കാർ
വരുന്ന തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ട്, മധുസൂദനന്‍ മിസ്ത്രി ചെയര്‍മാനായ അഞ്ചംഗ എഐസിസി തിരഞ്ഞെടുപ്പ് അതോറിറ്റിക്കും പാർട്ടി രൂപം നല്‍കിയിട്ടുണ്ട്.