തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ ആരോപണം നേരിട്ട മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ പരിശോധനക്ക് വിധേയമാക്കാനുള്ള നടപടികളുമായി സർക്കാർ. ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതിയാണ് നടപടി വീണ്ടും പരിശോധിക്കുന്നത്. സിവിൽ സർവീസ് ചട്ടത്തിലെ 3(8) സി വകുപ്പ് പ്രകാരമുള്ള സാധാരണ നടപടിക്രമം മാത്രമാണിതെന്ന് സർക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിക്കുന്നു.
Read Also: ജലീലിനെ ഇഡി ചോദ്യം ചെയ്തു; രാജിക്കായി പ്രതിപക്ഷ മുറവിളി
ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത, തൊഴിൽ വകുപ്പ് അഡീഷണൽ സെക്രട്ടറി സത്യജിത്ത് രാജൻ, ആഭ്യന്തര വകുപ്പ് അഡീഷണൽ സെക്രട്ടറി ടി.കെ. ജോസ് എന്നിവർ അടങ്ങിയ സമിതിയാണ് തീരുമാനം പുനഃപരിശോധിക്കുന്നത്. പൊതുഭരണ വകുപ്പ് സെക്രട്ടറി ഹരിത വി കുമാറാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സരിത്ത് എന്നിവരുമായുള്ള ബന്ധമാണ് മുഖ്യമന്ത്രിയുടെ വിശ്വസ്ഥനും ഐടി സെക്രട്ടറിയും ആയിരുന്ന ശിവശങ്കറിന്റെ സ്ഥാനം തെറുപ്പിച്ചത്. കേസിൽ ശിവശങ്കറിനെ എൻഐഎ, എൻഫോഴ്‌സ്‌മെന്റ് ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്തിരുന്നു.