തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീലിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിന് പിന്നാലെ രാജിക്കായി പ്രതിപക്ഷ മുറവിളി. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഒരു മന്ത്രി ഇത്തരത്തിൽ ചോദ്യം ചെയ്യലിന് വിധേയമാകുന്നത് എന്ന് പറഞ്ഞ ചെന്നിത്തല ജലീലിന്റെ രാജി ആവശ്യപ്പെട്ടു. ജലീൽ ക്രിമിനൽ കുറ്റം ചെയ്ത വ്യക്തിയാണെന്നും എത്രകാലം മുഖ്യമന്ത്രി അയാളെ സംരക്ഷിക്കുമെന്നും ചെന്നിത്തല ചോദിച്ചു. ആരോപണങ്ങളുടെ സഹയാത്രികനാണ് ജലീലെന്നും എല്ലാ അഴിമതികളുടെയും കേന്ദ്ര ബിന്ദു മുഖ്യമന്ത്രിയാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതികരിച്ചു. മുഖ്യമന്ത്രി ജലീലിന്റെ രാജി ആവശ്യപ്പെടണം എന്നും അതാണ് ധാർമികതയെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാണിച്ചു.
ജലീലിന്റെ രാജിക്കായി ഇന്ന് രാത്രി മുതൽ തന്നെ സമരം ആരംഭിക്കാനാണ് ബിജെപിയുടെ തീരുമാനം. ജലീലിന്റെ രാജി മുഖ്യമന്ത്രി ആവശ്യപ്പെടണം എന്നാണ് ബിജെപിയുടെ നിലപാട്. സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനാണ് രാജി ആവശ്യപ്പെട്ട് മുന്നോട്ട് വന്നത്. എൻഫോഴ്‌സ്‌മെന്റ് ജലീലിനെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് സുരേന്ദ്രന്റെ പ്രതികരണം. ശിവശങ്കറിന്റെ കാര്യത്തിൽ സ്വീകരിച്ച അതേ നിലപാട് ജലീലിന്റെ കാര്യത്തിലും സ്വീകരിക്കണം എന്നാണ് സുരേന്ദ്രന്റെ ആവശ്യം.