കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങളുടെ പശ്‌ചാത്തലത്തില്‍ സര്‍ക്കാരിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരേയും അതിരൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സ്വര്‍ണക്കടത്ത് കേസിലെ പ്രതി, മുഖ്യമന്ത്രിക്കെതിരെ കുറ്റസമ്മത മൊഴിയില്‍ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചതിനെ കുറിച്ച് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസും യുഡിഎഫും സമരം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.
തട്ടിപ്പ് കേസിലെ പ്രതിയില്‍നിന്ന് പരാതി എഴുതി വാങ്ങി ഉമ്മന്‍ ചാണ്ടിക്കെതിരെ സിബിഐ അന്വേഷണം നടത്താന്‍ ഉത്തരവിട്ട പിണറായി വിജയന് യുഡിഎഫ് സമരം ചെയ്യുമ്പോള്‍ വിഷമം വരുന്നത് എന്തിനാണെന്നും സതീശന്‍ ആരാഞ്ഞു. പണ്ട് സെക്രട്ടേറിയറ്റ് വളയുകയും കേരളം മുഴുവന്‍ സമരം നടത്തുകയും ചെയ്‌ത ആളല്ലേ പിണറായി. അന്ന് അദ്ദേഹം ഇട്ട ഫേസ്‌ബുക്ക് പോസ്‌റ്റില്‍ ഉളുപ്പുണ്ടെങ്കില്‍ രാജിവെക്കണമെന്നാണ് ഉമ്മന്‍ ചാണ്ടിയോട് പറഞ്ഞത്. പണ്ട് പിണറായി പറഞ്ഞ അതേ വാചകം യുഡിഎഫും ആവര്‍ത്തിക്കുന്നു. മൊഴി സംബന്ധിച്ച് അന്വേഷണം നടത്താനും മുഖ്യമന്ത്രി കസേരയില്‍ നിന്നും മാറി നില്‍ക്കാനും പിണറായി തയാറാകണം. കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നുപോയിട്ടില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു.
സ്വപ്‍ന നല്‍കിയിരിക്കുന്ന കുറ്റസമ്മത മൊഴിക്കെതിരെ സര്‍ക്കാരിന് കോടതിയെ സമീപിക്കാം. മൊഴി തെറ്റാണെന്ന് തെളിഞ്ഞാല്‍ അവരെ ഏഴ് വര്‍ഷത്തേക്ക് ശിക്ഷിക്കും. എന്നിട്ടും കോടതിയില്‍ പോകാത്തത് എന്തുകൊണ്ടാണെന്നും സതീശന്‍ ആരാഞ്ഞു. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എതിരേ അപകീര്‍ത്തികരമായ ആരോപണം വന്നാല്‍ സെഷന്‍സ് കോടതിയെ സമീപിക്കാം. അതിനും തയ്യാറായില്ലല്ലോ. ഇതൊന്നും ചെയ്യാതെയാണ് കോടതിയുടെ വരാന്തയില്‍ പോലും നില്‍ക്കാത്ത കേസ് ചുമത്തി എഡിജിപിയെ അന്വേഷണം ഏല്‍പ്പിച്ചിരിക്കുന്നത്. ഒത്തുതീര്‍പ്പിന് സമീപിച്ചെന്ന് പ്രതിയായ സ്‌ത്രീ പറയുന്ന മുന്‍ മാദ്ധ്യമ പ്രവര്‍ത്തകന്‍ പോലീസ് വിട്ട ഇടനിലക്കാരന്‍ ആയിരുന്നോയെന്നും അദ്ദേഹം ചോദിച്ചു.
Most Read: അമ്മക്കൊപ്പം വർക്ക് ഔട്ട് ചെയ്‌ത് 5 മാസം പ്രായമായ കുഞ്ഞ്; ഹൃദയം കീഴടക്കുന്ന വീഡിയോ