തിരുവനന്തപുരം: പിസി ജോർജിന്റെ വിവാദ പ്രസ്‌താവനയിൽ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. തന്റെ പ്രസ്‌താവനകളിലൂടെ വര്‍ഗീയത ആളിക്കത്തിക്കാന്‍ പിസി ജോര്‍ജ് ശ്രമിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. പിസി ജോര്‍ജിന്റെ പരാമര്‍ശങ്ങള്‍ വെള്ളത്തിന് തീപിടിപ്പിക്കുന്ന തരത്തിലുള്ളതാണ്. മുന്‍കൂട്ടി തീരുമാനിച്ചുറപ്പിച്ച പ്രസ്‌താവനയാണ് അത്. വര്‍ഗീയത പരത്തുക എന്നതാണ് ഈ പ്രസ്‌താവനയുടെ ലക്ഷ്യം. ഇതിനെതിരെ നടപടി വേണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു.
ഇന്നലെ വൈകിട്ട് അനന്തപുരി ഹിന്ദു സമ്മേളനത്തില്‍ ആണ് പിസി ജോര്‍ജ് മുസ്‌ലിം വിരുദ്ധ പ്രസംഗം നടത്തിയത്. കച്ചവടം നടത്തുന്ന മുസ്‌ലിംകൾ പാനീയത്തില്‍ വന്ധ്യത വരുത്താനുള്ള മരുന്നുകള്‍ ബോധപൂര്‍വം കലര്‍ത്തുന്നുവെന്നും, മുസ്‌ലിംകൾ അവരുടെ ജനസംഖ്യ വര്‍ധിപ്പിച്ച് ഇന്ത്യയെ മുസ്‌ലിം രാജ്യമാക്കി മാറ്റാന്‍ ശ്രമിക്കുന്നുവെന്നും പിസി ജോര്‍ജ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.
മുസ്‌ലിം പുരോഹിതര്‍ ഭക്ഷണത്തില്‍ മൂന്ന് തവണ തുപ്പിയ ശേഷമാണ് വിതരണം ചെയ്യുന്നതെന്നും പിസി ജോര്‍ജ് പറഞ്ഞിരുന്നു.
അനന്തപുരി ഹിന്ദു സമ്മേളനത്തിലെ മുസ്‌ലിം വിരുദ്ധ പ്രസംഗത്തില്‍ പിസി ജോര്‍ജിനെതിരെ ഡിജിപിക്ക് യൂത്ത് ലീഗ് പരാതി നല്‍കിയിട്ടുണ്ട്. യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസ് ആണ് പരാതി നല്‍കിയത്. മുഖ്യമന്ത്രിക്കും ഫിറോസ് പരാതി നല്‍കിയിട്ടുണ്ട്. മുസ്‌ലിം സമുദായത്തെ സംശയത്തിന്റെ നിഴലിൽ നിര്‍ത്താനും വര്‍ഗീയ ചേരിതിരിവ് സൃഷ്‌ടിക്കാനുമാണ് പിസി ജോര്‍ജിന്റെ ശ്രമമെന്ന് പരാതിയില്‍ പറയുന്നു.
Most Read: വിജയ് ബാബുവിന് എതിരായ പീഡന പരാതി; അമ്മ എക്‌സിക്യൂട്ടീവ് യോഗം നാളെ