കൊല്‍ക്കത്ത: പശ്‌ചിമ ബംഗാളിലെ ബിജെപി സ്‌ഥാനാര്‍ഥിയും നടിയുമായ പ്രാണോ മിത്രയുടെ വാഹന വ്യൂഹത്തിനുനേരെ ആക്രമണം. നടി തന്റെ ജീവന് ഭീഷണിയുണ്ടെന്ന് പറഞ്ഞ് 24 മണിക്കൂര്‍ തികയും മുൻപേ ആയിരുന്നു ആക്രമണം.
‘അവര്‍ എന്നെ ആക്രമിക്കാന്‍ ശ്രമിച്ചു. എന്റെ വാഹനത്തിന് അകത്തുവരെ കയറി. പക്ഷേ, പ്രവര്‍ത്തകര്‍ സംരക്ഷിച്ചതിനാല്‍ എന്നെ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല’, അവർ പറഞ്ഞു. ബാരാനഗര്‍ മണ്ഡലത്തിലെ സ്‌ഥാനാര്‍ഥിയായ പ്രണോ മിത്ര ബുധനാഴ്‌ച തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിന് ഇടക്കാണ് ആക്രമണമുണ്ടായത്. തനിക്കെതിരായ ആക്രമണത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആണെന്ന് പ്രണോ മിത്ര ആരോപിച്ചു.
തന്റെ ജീവന് ഭീഷണിയുണ്ടെന്ന് ‘ഇന്ത്യ ടുഡേ’ക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രാണോ മിത്ര പറഞ്ഞിരുന്നു. ‘ഞാന്‍ ബംഗാള്‍ സിനിമയിലെ താരമാണ്. എന്നാല്‍, ഒരു ബിജെപി നേതാവ് എന്ന നിലയില്‍ എന്റെ ജീവന്‍ അപകടത്തിലാണ്. എല്ലാ ദിവസവും ആ പേടിയോടെയാണ് ഞാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്‍നം പൂർത്തീകരിക്കാൻ ഇറങ്ങുന്നത്’, അവര്‍ പറഞ്ഞു.
Read also: ‘പ്ളസ് ടു പരീക്ഷയും റദ്ദാക്കണം; വിദ്യാര്‍ഥികളെ സമ്മര്‍ദ്ദത്തിൽ ആക്കുന്നത് അനീതി’; പ്രിയങ്ക