റിയോ ഡി ജനീറോ: കോപ്പ അമേരിക്ക ഫുട്‍ബോളിൽ മൂന്നാം സ്‌ഥാനത്തിനായുള്ള ലൂസേഴ്‌സ് ഫൈനൽ പോരാട്ടത്തിൽ കൊളംബിയക്ക് ജയം. പെറുവിനെതിരെ ശക്‌തമായ വെല്ലുവിളി അതിജീവിച്ചാണ് കൊളംബിയ മൂന്നാം സ്‌ഥാനം നേടിയത്. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് കൊളംബിയയുടെ വിജയം. മൽസരത്തിന്റെ ഒരു ഘട്ടത്തിലും തളരാതെ കൊളംബിയൻ നിരയ്‌ക്ക് കനത്ത വെല്ലുവിളി സൃഷ്‌ടിച്ച പെറു ആരാധകരുടെ മനം കവർന്നു.
മൽസരത്തിലെ ആദ്യഗോൾ നേടി തുടക്കം മുതൽ ആക്രമിച്ചു കളിക്കുകയായിരുന്നു പെറു. 45ആം മിനിറ്റിൽ യോഷിമാർ യൂടൂൺ പെറുവിന് വേണ്ടി ആദ്യഗോൾ നേടിയെങ്കിലും ഒട്ടും വൈകാതെ തന്നെ കൊളംബിയ അതിനുള്ള മറുപടി നൽകിയതോടെ മൽസരം ആവേശത്തിലായി. ഒരു ഗോളിന് പിന്നിട്ട് നിന്ന് രണ്ടാം പകുതിയിൽ ഇറങ്ങിയ കൊളംബിയ മിനിറ്റുകൾക്കകം തിരിച്ചടി നൽകി. 49ആം മിനിറ്റിലാണ് ജുവാൻ ക്വാഡ്രാഡോ അവർക്ക് വേണ്ടി ഗോൾ നേടിയത്.
ഇരുടീമുകളും പിന്നീട് ആക്രമിച്ചു കളിച്ചു. എന്നാൽ അധികം വൈകാതെ തന്നെ ലൂയീസ് ഡയസ് കൊളംബിയയെ മുന്നിലെത്തിച്ചു. 66ആം മിനിറ്റിലായിരുന്നു ഡയസിന്റെ ഗോൾ പിറന്നത്. എന്നാൽ 82ആം മിനിറ്റിൽ ലപാഡുള്ളയിലൂടെ പെറു ഒപ്പമെത്തി. ഇതോടെ മൽസരം കൂടുതൽ ആവേശത്തിലായി. കളി തീരാൻ സെക്കന്റുകൾ മാത്രം ബാക്കി നിൽക്കെ ലൂയീസ് ഡയസ് തന്റെ രണ്ടാം ഗോളും മൽസരവും സ്വന്തമാക്കി.
കോപ്പ അമേരിക്കയിൽ നാളെ നടക്കുന്ന ഫൈനലിൽ ലോക ഫുട്‍ബോളിലെ ചിരവൈരികളായ ബ്രസീലും അർജന്റീനയും തമ്മിലാണ് ഏറ്റുമുട്ടുന്നത്. ചരിത്ര പ്രാധാന്യമുള്ള മരക്കാന സ്‌റ്റേഡിയത്തിലാണ് മൽസരം നടക്കുന്നത്. അതേസമയം. ഫൈനലിൽ ചെറിയ തോതിൽ കാണികളെ പ്രവേശിപ്പിക്കാനുള്ള അനുമതി നൽകിയതായി റിയോ ഡി ജനീറോ മേയറുടെ ഓഫിസ് അറിയിച്ചു. ഇതോടെ 10 ശതമാനം കണികളുമായി കടുത്ത നിയന്ത്രണങ്ങളോടെ മൽസരം നടത്താനുള്ള അരങ്ങൊരുങ്ങി.
Read Also: ‘ജിബൂട്ടി’ പുതിയ പോസ്‌റ്റർ റിലീസ്‌ചെയ്‌തു; ആക്ഷൻ പ്രമേയം പ്രകടം