തിരുവനന്തപുരം: കൊല്ലം ജില്ലയിലെ പൊതുമരാമത്തു പ്രവൃത്തികൾ സംബന്ധിച്ച് ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ നടപടിക്ക് നേരത്തേതന്നെ നിർദേശിച്ചിട്ടുണ്ടെന്ന് മന്ത്രി ജി സുധാകരൻ. പൊതുമരാമത്ത് വകുപ്പിലെ അഴിമതി റിപ്പോർട്ട് മന്ത്രിയുടെ ഓഫീസ് പൂഴ്‌ത്തി എന്ന രീതിയിൽ ചില മാദ്ധ്യമങ്ങളിൽ വന്ന വാർത്ത സത്യവിരുദ്ധമാണെന്നും മന്ത്രി പ്രതികരിച്ചു.
ഫയൽ കൈകാര്യം ചെയ്യുന്ന പ്രൈവറ്റ് സെക്രട്ടറി കോവിഡ് ബാധിച്ചത് മൂലം ഇരുപത് ദിവസം അവധിയായിരുന്നു. മന്ത്രി നടപടിക്കു നിർദേശിച്ച ഉദ്യോഗസ്‌ഥരെ ഇലക്ഷൻ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ച് ആവശ്യമെങ്കിൽ ഇലക്ഷൻ കമ്മിഷന്റെ അനുവാദം വാങ്ങി നടപടി സ്വീകരിക്കേണ്ടത് വകുപ്പ് സെക്രട്ടറിയാണ്.
ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോർട്ടുകൾ പ്രകാരം പൊതുമരാമത്തു ഉദ്യോഗസ്‌ഥർക്ക് എതിരെ നടപടിയെടുക്കാൻ ഇതുവരെ മടിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി. പരിശോധനയുടെയും അന്വേഷണ റിപ്പോർട്ടിന്റെയും അടിസ്‌ഥാനത്തിൽ നടപടി സ്വീകരിച്ചിട്ടുണ്ട്.
ചീഫ് എൻജിനിയർമാർ, സൂപ്രണ്ടിങ് എൻജിനിയർമാർ, എക്‌സിക്യുട്ടീവ് എൻജിനിയർമാർ എന്നിവരടക്കം വകുപ്പിലെ നൂറ്റിയമ്പതോളം ഉദ്യോഗസ്‌ഥർക്ക് എതിരെയാണ് ഇതിനോടകം നടപടിയെടുത്തത് . ചില ഉദ്യോഗസ്‌ഥരുടെ ദുരുദ്ദേശ്യപരമായ താൽപര്യങ്ങളാണ് ഈ വ്യാജ വാർത്തക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
Read Also: പോപ്പുലർ ഫിനാൻസ് തട്ടിപ്പ്; സിബിഐക്ക് കേരളാ പോലീസിന്റെ കത്ത്