തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്ക് ഫ്രഞ്ച് കൺസൾട്ടൻസിയെ നിയമിച്ചതിൽ അഴിമതിയെന്ന് രമേശ് ചെന്നിത്തല. അഞ്ച് ശതമാനം കമ്മീഷനിലാണ് കൺസൾട്ടൻസിയെ നിയമിച്ചത്. കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ കമ്പനിയെ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടാണ് നിയമിച്ചതെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.
ഇതിനിടെ സിൽവർ ലൈൻ പദ്ധതിയിൽ നിന്ന് സർക്കാർ പിൻമാറില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിച്ചു. ഭാവി തലമുറയെ മുന്നിൽ കണ്ടാണ് വികസനം. പശ്‌ചാത്തല സൗകര്യങ്ങൾ വർധിക്കണം. ജനങ്ങളെ കബളിപ്പിക്കുന്ന വാഗ്‌ദാനങ്ങൾ സർക്കാർ നൽകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
വികസന പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ട് പോകുമെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനും വ്യക്‌തമാക്കി. കേരളത്തിൽ നന്ദിഗ്രാം സൃഷ്‌ടിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കമെന്ന് കോടിയേരി പറഞ്ഞു. സിൽവർ ലൈൻ പ്രതിഷേധ സമരത്തിൽ കോൺഗ്രസ് പ്രവർത്തകരെ ഇരകളാക്കാനാണ് നീക്കം.
സിൽവർ ലൈൻ പദ്ധതിക്കെതിരായ പ്രതിപക്ഷ സമരം രാഷ്‌ട്രീയമാണെന്നും കോടിയേരി ആരോപിച്ചു. യുഡിഎഫും ബിജെപിയും ഒന്നിച്ചു ചേർന്നാണ് പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുന്നത്. കുഞ്ഞുങ്ങളെ സമരരംഗത്തേക്ക് ബോധപൂർവം കൊണ്ടുപോകുന്നത് നല്ല പ്രവണതയല്ല. സ്‌ത്രീകളെ അറസ്‌റ്റ് ചെയ്യുന്നത് കേരളത്തിൽ പുതിയ കാര്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also: ‘എ ഹീറോ’; ഓസ്‌കാർ നോമിനേഷൻ നേടിയ ചിത്രത്തിന്റെ ആദ്യ പ്രദർശനം നാളെ ഐഎഫ്എഫ്‍കെയിൽ