മലപ്പുറം: ഒറ്റമൂലി ചികിൽസകനെ വെട്ടിനുറുക്കി കവറിലാക്കി പുഴയിലെറിഞ്ഞ സംഭവത്തിൽ നിലമ്പൂരിൽ അറസ്‌റ്റിലായ പ്രതികളെ കോടതി റിമാൻഡ് ചെയ്‌തു. ഇവരെ പോലീസ് കസ്‌റ്റഡിയിൽ ആവശ്യപ്പെടും.
മൈസൂരുവിലെ പാരമ്പര്യ വൈദ്യൻ ഷാബാ ശരീഫിനെ കൊലപ്പെടുത്തിയ കേസിലാണ് നടപടി.
നിലമ്പൂരിലെ പ്രവാസി വ്യവസായി മുക്കട്ട കൈപ്പഞ്ചേരി ഷൈബിൻ (42), ബത്തേരി സ്വദേശികളായ പൊന്നക്കാരൻ ഷിഹാബുദ്ദീൻ (36), തങ്ങളകത്ത് നൗഷാദ് (41) എന്നിവരാണ് അറസ്‌റ്റിലായത്. ഷൈബിൻ അഷ്റഫിന്റെ നേതൃത്വത്തിലായിരുന്നു കൊലപാതകം. 2020 ഒക്‌ടോബറിൽ ഷൈബിന്റെ വീട്ടിൽവച്ചായിരുന്നു സംഭവം.
ഒരു വര്‍ഷം ബന്ദിയാക്കി പീഡിപ്പിച്ച ശേഷമായിരുന്നു ഷാബാ ശരീഫിനെ കൊന്നത്. കൊലപ്പെടുത്തി കഷണങ്ങളാക്കി ചാലിയാർ പുഴയിൽ തള്ളുകയായിരുന്നു.
അതേസമയം കൊല്ലപ്പെട്ട ഷാബാ ഷരീഫിന്റെ ബന്ധുക്കളെ എത്തിച്ച് തിരിച്ചറിയൽ പരേഡ് നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഇതിനു മുന്നോടിയായി ചാലിയാർ പുഴയോരത്തും മുഖ്യപ്രതി ഷൈബിന്റെ വീട്ടിലും തെളിവെടുത്തു നടത്തും.
മൂലക്കുരുവിന്റെ ഒറ്റമൂലി ചികിൽസാ രീതി തട്ടിയെടുക്കാനാണ് വൈദ്യൻ ഷാബാ ശരീഫിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. ഒറ്റമൂലി മനസിലാക്കി കച്ചവടം തുടങ്ങാനായിരുന്നു ഷൈബിന്റെ പദ്ധതിയെന്നും പോലീസ് പറഞ്ഞു.
പ്രവാസി വ്യവസായിയെ വീട്ടിൽ കയറി ആക്രമിച്ച് ബന്ദിയാക്കി കവർച്ച നടത്തിയെന്ന കേസിലാണ് നാടകീയ വഴിത്തിരിവിനൊടുവിൽ പരാതിക്കാരൻ തന്നെ അറസ്‌റ്റിലായത്. ഏപ്രിൽ 24ന് രാത്രി വീട് ആക്രമിച്ച് ഷൈബിനെ ബന്ദിയാക്കി 7 ലക്ഷം രൂപ കവർന്നെന്ന കേസിൽ ഷൈബിന്റെ സഹായിയായ ബത്തേരി തങ്ങളകത്ത് അഷ്റഫിനെ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു.
ഈ കേസിൽ ശേഷിച്ച 6 പ്രതികളിൽ 5 പേർ 29ന് സെക്രട്ടേറിയറ്റിന് മുന്നിൽ ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്‌മഹത്യാ ഭീഷണി മുഴക്കി. ജീവൻ അപകടത്തിലാണെന്നും ഷൈബിനു വേണ്ടി കൊലപാതകം നടത്തിയതിന് തെളിവുണ്ടെന്നും വെളിപ്പെടുത്തി. ഇവർ നൽകിയ പെൻഡ്രൈവിൽ നിന്നാണ് ഷൈബിന്റെ വീട്ടിൽ മൈസൂരു സ്വദേശിയെ തടവിൽ പാർപ്പിച്ചതിന്റെ ദൃശ്യങ്ങൾ ലഭിച്ചത്.
Most Read: വ്‌ളോഗർ റിഫ മെഹ്‌നുവിന്റെ പോസ്‌റ്റുമോർട്ടം റിപ്പോർട് ഇന്ന് ലഭിച്ചേക്കും