തിരുവനന്തപുരം : സംസ്‌ഥാനത്ത് മറ്റ് രോഗങ്ങള്‍ ഉള്ളവരില്‍ കോവിഡ് മരണനിരക്ക് കൂടുതലെന്ന് ആരോഗ്യ വകുപ്പ്. പ്രമേഹം, അര്‍ബുദം, ഉയര്‍ന്ന രക്‌തസമ്മര്‍ദ്ദം, വൃക്ക സംബന്ധമായ അസുഖങ്ങള്‍ എന്നിവ ഉള്ളവരില്‍ കോവിഡ് ബാധിച്ചുള്ള മരണ നിരക്ക് കൂടുതലാണ്. അതിനാല്‍ തന്നെ ഇത്തരം രോഗങ്ങള്‍ ഉള്ളവര്‍ കോവിഡ് അണുബാധ ഉണ്ടാകാതെ സൂക്ഷിക്കേണ്ടത് അനിവാര്യം ആണെന്ന് ആരോഗ്യവകുപ്പ് വ്യക്‌തമാക്കി. ഡയാലിസിസ് സെന്ററുകളിലും കാന്‍സര്‍ സെന്ററുകളിലും രോഗവ്യാപനം ഉണ്ടാകാനുള്ള എല്ലാ സാധ്യതകളും പരമാവധി ഇല്ലാതാക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. ഓഗസ്‌റ്റ് മാസത്തിലെ കോവിഡ് മരണ അവലോകന റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്‌തമാക്കിയത്.
കഴിഞ്ഞ ഓഗസ്‌റ്റ് മാസത്തില്‍ സംസ്‌ഥാനത്ത് സംഭവിച്ച 252 മരണങ്ങളില്‍ 223 മരണങ്ങളും കോവിഡ് ബാധിച്ചായിരുന്നു. ഇവരില്‍ കൂടുതല്‍ പേര്‍ക്കും കോവിഡിനൊപ്പം തന്നെ മറ്റ് അസുഖങ്ങളും ഉണ്ടായിരുന്നതായി വ്യക്‌തമാണ്. മരിച്ചവരില്‍ 120 ആളുകള്‍ക്കാണ് പ്രമേഹരോഗം ഉണ്ടായിരുന്നത്. ഒപ്പം തന്നെ ഉയര്‍ന്ന രക്‌തസമ്മര്‍ദ്ദം ഉണ്ടായിരുന്ന 116 പേരും ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉള്ള 54 പേരും വൃക്കരോഗം ഉണ്ടായിരുന്ന 36 പേരും അര്‍ബുദ രോഗികള്‍ ആയിരുന്ന 15 പേരുമാണ് മരിച്ചത്. ഇത്തരക്കാരില്‍ കോവിഡ് വ്യാപനം ഉണ്ടാകാനും മരണം സംഭവിക്കാനും സാധ്യത കൂടുതലാണ്. അതിനാല്‍ ഇവര്‍ ചികില്‍സക്കെത്തുന്ന സ്‌ഥലങ്ങള്‍ അണു വിമുക്‌തമാക്കേണ്ടത് അനിവാര്യമാണ്.
മരണശേഷം ആശുപത്രിയില്‍ എത്തിച്ച 13 പേരിലാണ് കോവിഡ് സ്‌ഥിരീകരിച്ചത്. അതിനാല്‍ മരണശേഷം കോവിഡ് പരിശോധന നിര്‍ബന്ധമായും നടത്തണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശങ്ങളില്‍ പറയുന്നുണ്ട്. ഓഗസ്‌റ്റ് മാസത്തിലെ കോവിഡ് മരണ റിപ്പോര്‍ട്ടില്‍ കൂടുതല്‍ പുരുഷൻമാരാണ് മരിച്ചത് എന്നാണ് വ്യക്‌തമാക്കുന്നത്. 157 പുരുഷന്മാരും 66 സ്‌ത്രീകളും. ഏറ്റവും കൂടുതല്‍ മരണം സംഭവിച്ചത് കൊല്ലം ജില്ലയിലാണ്.
Read also : കോവിഡ് മാർഗനിർദ്ദേശങ്ങൾ കാറ്റിൽ പറത്തി തെരഞ്ഞെടുപ്പ് പ്രചാരണം; അകലമില്ലാതെ ആയിരങ്ങൾ