ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായ സാഹചര്യത്തിൽ കേന്ദ്രത്തോടും സംസ്‌ഥാനങ്ങളോടും സുപ്രീം കോടതി വിശദീകരണം തേടി. ഡെൽഹി, ഗുജറാത്ത്, മഹാരാഷ്‌ട്ര, അസം എന്നീ സംസ്‌ഥാനങ്ങളോട് സത്യവാങ്‌മൂലം സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
നിലവിലെ സാഹചര്യം നേരിടാൻ കേന്ദ്ര സർക്കാരും മറ്റു 4 സംസ്‌ഥാനങ്ങളും എന്തൊക്കെ മുൻകരുതലുകളാണ് സ്വീകരിച്ചതെന്ന് വ്യക്‌തമാക്കുന്ന റിപ്പോർട്ട് രണ്ട് ദിവസത്തിനകം നൽകാൻ കോടതി ആവശ്യപ്പെട്ടു.
ഡെൽഹി, ഗുജറാത്ത് എന്നിവിടങ്ങളിലെ രോഗബാധ ഉയരുന്നതും ജസ്‌റ്റിസ് അശോക് ഭൂഷണിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ചൂണ്ടിക്കാട്ടി. ഡെൽഹിയിലെ സ്‌ഥിതി ഗുരുതരമാണെന്ന് കോടതി നിരീക്ഷിച്ചു. നവംബർ മാസത്തിൽ രോഗബാധ വല്ലാതെ കൂടി.
ഇതിനെ നേരിടാനുള്ള നടപടികൾ അടങ്ങിയ റിപ്പോർട്ട് എത്രയും പെട്ടെന്ന് സമർപ്പിക്കാൻ ഡെൽഹി സർക്കാരിന് വേണ്ടി ഹാജരായ അഡിഷണൽ സോളിസിറ്റർ ജനറൽ സഞ്‌ജയ് ജെയിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. ജസ്‌റ്റിസുമാരായ ആർഎസ് റെഡ്‌ഡി, എംആർ ഷാ എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ.
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ ഇതിനെ നേരിടാനുള്ള കേന്ദ്ര, സംസ്‌ഥാന സർക്കാരുകളുടെ നടപടികൾ സംബന്ധിച്ച റിപ്പോർട്ട് തയ്യാറാക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
കോവിഡ് രോഗികളുടെ ചികിൽസയും, മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ കൈകാര്യം ചെയ്യുന്നതുമായും ബന്ധപ്പെട്ട ഹരജി പരിഗണിക്കുക ആയിരുന്നു സുപ്രീം കോടതി. ഹരജി 27ന് വീണ്ടും പരിഗണിക്കും.
Read Also: ഒരു ദിവസം കറാച്ചി ഇന്ത്യയുടെ ഭാഗമാകും; ദേവേന്ദ്ര ഫഡ്‌നാവിസ്