തിരുവനന്തപുരം: കോവിഡ് തീവ്രവ്യാപനം തുടരുന്നതിനിടെ ഇന്ന് അവലോകന യോഗം ചേരും. കൂടുതല്‍ ജില്ലകള്‍ കടുത്ത നിയന്ത്രണങ്ങളുടെ പരിധിയില്‍ വന്നേക്കും. നിലവില്‍ കാറ്റഗറി തിരിച്ച് ജില്ലകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ ഫലപ്രദമെന്നാണ് വിലയിരുത്തല്‍. ഫെബ്രുവരി ആറുവരെ 50,000ത്തിനോട് അടുപ്പിച്ച് വ്യാപനം തുടരുമെന്നാണ് സര്‍ക്കാരിന് ലഭിച്ചിരിക്കുന്ന പുതിയ പ്രൊജക്ഷന്‍ റിപ്പോര്‍ട്ടിലുളളത്. ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗവും കോവിഡ് നിയന്ത്രണങ്ങൾ ചർച്ച ചെയ്യും.
ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുളള രോഗികളില്‍ 25 ശതമാനത്തില്‍ കൂടുതല്‍ കോവിഡ് രോഗികളാണെങ്കിലാണ് ഒരു ജില്ല കടുത്ത നിയന്ത്രണങ്ങളുളള സി കാറ്റഗറിയില്‍ വരുക. നിലവില്‍ തിരുവനന്തപുരം മാത്രമാണ് സി വിഭാഗത്തിലുളളത്. ഈ നിബന്ധന കണക്കിലെടുത്താല്‍ ഇടുക്കി, കോട്ടയം , പത്തനംതിട്ട ജില്ലകളാണ് സി വിഭാഗത്തിലേക്ക് അടുക്കുന്നത്.
മൂന്നു ജില്ലകളിലും കോവിഡ് രോഗികളുടെ എണ്ണം 20 ശതമാനം കടന്നു. 17 ഐസിയു കിടക്കകളും 23 ഓക്‌സിജൻ കിടക്കകളുമാണ് കോവിഡ് ചികില്‍സയ്‌ക്കായി മാറ്റിവച്ചിരിക്കുന്നത്. 36 കിടക്കകളില്‍ രോഗികളുണ്ട്. കോട്ടയത്ത് ഇന്നലെ വരെയുളള കണക്കനുസരിച്ച് 826 രോഗികള്‍ ചികില്‍സയിലുണ്ട്. ആകെ രോഗികള്‍ 21,249 ആയി ഉയര്‍ന്നു. 12,434 പേര്‍ പോസിറ്റീവായ പത്തനംതിട്ടയില്‍ 677 പേര്‍ ആശുപത്രികളില്‍ ചികിൽസയിലുണ്ട്.
കോവിഡ് കിടക്കകള്‍ പകുതിയിലേറെ നിറഞ്ഞു. കാററഗറി ഒന്നിലുളള മലപ്പുറത്തും നിയന്ത്രണങ്ങളില്‍ ഇതുവരെ പെടാത്ത കോഴിക്കോടും രോഗബാധിരുടെ എണ്ണമുയരുന്നുണ്ട്. ഈ ജില്ലകളിലും കൂടുതല്‍ നിയന്ത്രണങ്ങള്‍ വന്നേക്കും. ജില്ല തിരിച്ച് ഏര്‍പ്പെടുത്തിയിരിക്കുന്ന ആള്‍ക്കൂട്ട നിയന്ത്രണത്തോട് ജനങ്ങള്‍ സഹകരിക്കുന്നുവെന്നാണ് വിലയിരുത്തല്‍. ഈ രീതിയും അടുത്ത ഞായറാഴ്‌ച ലോക്ക്‌ഡൗണും തുടരും.
ഒരാഴ്‌ചയിലേറെയായി രാജ്യത്ത് ഏറ്റവും ഉയര്‍ന്ന രോഗ സ്‌ഥിരീകരണ നിരക്ക് കേരളത്തിലാണ്. പരിശോധിക്കുന്നവരില്‍ രണ്ടിലൊരാള്‍ പോസിറ്റീവ്. ഈ രീതിയില്‍ രോഗവ്യാപനം ഒരാഴ്‌ചയിലേറെ തുടരുമെന്നാണ് ദുരന്തനിവാരണ അതോറിററിയുടെ റിപ്പോർട്.
Also Read: പാർക്കിന് ടിപ്പു സുൽത്താന്റെ പേര്; പ്രതിഷേധവുമായി ബിജെപി, തീരുമാനം ആയിട്ടില്ലെന്ന് ശിവസേന