മുംബൈ: മാൽവാനിയിൽ കായിക പരിശീലന സൗകര്യങ്ങളോട് കൂടിയ പാർക്കിന് ടിപ്പു സുൽത്താന്റെ പേരിടാനുള്ള നീക്കത്തിന് എതിരെ പ്രതിഷേധവുമായി ബിജെപി. പാർക്കിന്റെ ഉൽഘാടനം ഇന്ന് നടക്കാനിരിക്കെയാണ് ബജ്‌രംഗ് ദൾ ഉൾപ്പടെയുള്ള ചില വലതുപക്ഷ സംഘടനകളുടെ പിന്തുണയോടെ ബിജെപി പ്രതിഷേധം സംഘടിപ്പിച്ചത്. പാർക്കിന് മുന്നിൽ തടിച്ചുകൂടിയ പ്രവർത്തകർ ബസുകളുടെ ടയറുകൾ ഊരിയെടുക്കുകയും റോഡ് തടയുകയും ചെയ്‌തു.
എന്നാൽ, ഇത്തരമൊരു നിർദ്ദേശം ചർച്ച ചെയ്യുകയോ പാസാക്കുകയോ ചെയ്‌തിട്ടില്ലെന്ന് ശിവസേന പറയുന്നു. ബിഎംസി തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി പ്രശ്‌നങ്ങൾ ഉണ്ടാക്കുകയാണെന്ന് ഒരു പ്രാദേശിക സേന നേതാവ് പറഞ്ഞു.
പ്രാദേശികമായി ‘ടിപ്പു സുൽത്താൻ ഗ്രൗണ്ട്’ എന്നാണ് ഈ മൈതാനം അറിയപ്പെടുന്നത്. അടുത്തിടെ ഇത് നവീകരിക്കുകയും കായിക പരിശീലനത്തിനുള്ള സൗകര്യം വികസിപ്പിച്ചെടുക്കുകയും ആയിരുന്നു. സബർബൻ മലാഡിലെ മാൽവാനിയിൽ കോൺഗ്രസ് നേതാവും മുംബൈയിലെ കാവൽ മന്ത്രിയുമായ അസ്‌ലം ഷെയ്ഖിന്റെ സാന്നിധ്യത്തിൽ പാർക്കിന്റെ ഉൽഘാടനം നടന്നു.
പാർക്കിന്റെ പേര് ഒരു പ്രശ്‌നമല്ലെന്ന് ഷെയ്ഖ് മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. “കഴിഞ്ഞ 70 വർഷമായി ടിപ്പു സുൽത്താന്റെ പേരിൽ ഒരു തർക്കവും ഉണ്ടായിട്ടില്ല. ഇന്ന്, രാജ്യത്തെ അപകീർത്തിപ്പെടുത്താൻ ബിജെപി അവരുടെ ഗുണ്ടകളെ അയച്ചു, പദ്ധതികളുടെ പേരുപറഞ്ഞ് കോലാഹലം സൃഷ്‌ടിച്ച് രാജ്യത്തിന്റെ വികസനം തടയുകയാണ് അവർ. പേരിനെ ചൊല്ലി വിവാദം ഉണ്ടക്കേണ്ടതില്ല,”- അദ്ദേഹം മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.
അതേസമയം, ഇക്കാര്യത്തിൽ ഔദ്യോഗിക ചർച്ചകൾ ഒന്നും നടന്നിട്ടില്ലെന്ന് മന്ത്രി ആദിത്യ താക്കറെ പറഞ്ഞു. ഒരു ഔപചാരിക നിർദ്ദേശം ഉണ്ടായാൽ ബിഎംസി വിഷയത്തിൽ തീരുമാനമെടുക്കും എന്നും അദ്ദേഹം വ്യക്‌തമാക്കി.
Most Read: ചിപ്പ് ക്ഷാമവും കോവിഡും; അറ്റാദായത്തിൽ 48 ശതമാനത്തിന്റെ ഇടിവ് നേരിട്ട് മാരുതി