മുംബൈ: ഐപിഎൽ പതിനാലാം സീസണിലെ ശേഷിക്കുന്ന മൽസരങ്ങൾ താൽക്കാലികമായി നിർത്തിവച്ചു. വിവിധ ടീമംഗങ്ങൾക്കിടയിൽ കോവിഡ് പടർന്നതോടെയാണ് ഐപിഎൽ നിർത്താൻ ബിസിസിഐ തീരുമാനിച്ചത്.
പുതുതായി സൺറൈസേഴ്‌സ് ഹൈദരാബാദ് താരം വൃദ്ധിമാൻ സാഹക്കും ഡെൽഹി ക്യാപിറ്റൽസ് ബൗളർ അമിത് മിശ്രക്കും കോവിഡ് സ്‌ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ ഐപിഎൽ താൽക്കാലികമായി നിർത്തിവയ്‌ക്കുന്നതായി ബിസിസിഐ വൈസ് പ്രസിഡണ്ട് രാജീവ് ശുക്ള പ്രഖ്യാപിച്ചു.
ന്യൂഡൽഹി അരുൺ ജെയ്റ്റ്ലി സ്‌റ്റേഡിയത്തിലെ ഗ്രൗണ്ട് സ്‌റ്റാഫിനാണ് ആദ്യം കോവിഡ് സ്‌ഥിരീകരിച്ചത്. ഇതിന് പിന്നാലെ രണ്ട് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് താരങ്ങൾക്കും ചെന്നൈ സൂപ്പർ കിങ്സ് ബൗളിങ് കോച്ച് ബാലാജിക്കും കോവിഡ് സ്‌ഥിരീകരിച്ചിരുന്നു. ഇതോടെ ചെന്നൈയുടേയും കൊൽക്കത്തയുടേയും അടുത്ത മൽസരങ്ങൾ മാറ്റിവെച്ചു.
എന്നാൽ അപ്പോഴൊക്കെയും ഐപിഎല്ലുമായി മുന്നോട്ടുപോകുമെന്ന നിലപാടിലായിരുന്നു ബിസിസിഐയും മറ്റ് ടീമുകളും. മുംബൈയിലേക്ക് മാത്രം മൽസരങ്ങൾ മാറ്റുന്നതിനെ കുറിച്ചും ബിസിസിഐ ആലോചിച്ചിരുന്നു. പക്ഷേ, കൂടുതൽ താരങ്ങൾ കോവിഡ് പോസിറ്റീവ് ആയതോടെ ഈ ശ്രമങ്ങളെല്ലാം ബിസിസിഐ ഉപേക്ഷിക്കുകയായിരുന്നു.
Read Also: തിരഞ്ഞെടുപ്പ് തോൽവി; ഉത്തരവാദിത്വം ഏറ്റെടുത്ത് മുല്ലപ്പള്ളി രാമചന്ദ്രന്‍