തൃശൂർ: തൃശൂർ മെഡിക്കൽ കോളേജിൽ ചികിൽസ കിട്ടിയില്ലെന്ന് പരാതി പറഞ്ഞ കോവിഡ് രോഗി മരിച്ചു. വാടാനപ്പള്ളി സ്വദേശി നകുലനാണ് മരിച്ചത്. വൃക്കരോഗിയായ നകുലൻ ചികിൽസക്ക് എത്തിയപ്പോഴാണ് കോവിഡ് സ്‌ഥിരീകരിച്ചത്. വൃക്ക രോഗത്തിനുള്ള ചികിൽസ കിട്ടിയില്ലെന്ന് നകുലൻ സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവച്ച വീഡിയോയിൽ ആരോപിച്ചിരുന്നു.
രണ്ട് വർഷമായി തൃശൂർ മെഡിക്കൽ കോളേജിൽ ഡയാലിസിസ് ചെയ്‌തു വരുന്നയാളാണ് നകുലൻ. അത്തരത്തിൽ ഡയാലിസിസ് ചെയ്യാനെത്തിയപ്പോഴാണ് കോവിഡ് സ്‌ഥിരീകരിച്ചത്. ഒരാഴ്‌ച മുൻപാണ് നകുലൻ വീഡിയോ പോസ്‌റ്റ് ചെയ്‌തത്. കിടക്ക ലഭിച്ചില്ലെന്നും ഭക്ഷണം പോലും ലഭിക്കുന്നില്ലെന്നും ഇയാൾ വീഡിയോയിൽ പറഞ്ഞിരുന്നു.
കോവിഡ് സ്‌ഥിരീകരിച്ച ശേഷം അദ്ദേഹത്തെ കോവിഡ് വാർഡിലേക്ക് മാറ്റുന്നതിനുള്ള നടപടിക്രമങ്ങൾ അൽപം വൈകിയിരുന്നു എന്ന് മെഡിക്കൽ കോളേജ് അധികൃതർ പറയുന്നു. ഇതേതുടർന്നാണ് അദ്ദേഹം സമൂഹ മാദ്ധ്യമങ്ങളിൽ പോസ്‌റ്റ് ഇട്ടിരുന്നത്. തുടർന്ന് ഒരു ഘട്ടത്തിൽ പോലും ചികിൽസക്ക് മുടക്കം സംഭവിച്ചിട്ടില്ലെന്നും അധികൃതർ അറിയിക്കുന്നു.
Read Also: കോവിഡ് ചികിൽസയ്‌ക്ക് ആയുഷ്-64 ഗുളിക ഉപയോഗിക്കാം; കേന്ദ്ര ആയുഷ് മന്ത്രാലയം