മലപ്പുറം: അര ലക്ഷം പേർ കോവിഡ് ചികിൽസയിൽ കഴിയുന്ന മലപ്പുറം ജില്ലയില്‍ വെന്റിലേറ്റര്‍ സൗകര്യത്തിന് അപര്യാപ്‌തത. ഔദ്യോഗിക കണക്ക് പ്രകാരം സ്വകാര്യ ആശുപത്രികള്‍ ഉള്‍പ്പടെ ജില്ലയില്‍ കോവിഡ് രോഗികള്‍ക്ക് നീക്കിവെച്ചതില്‍ ആകെ ഒഴിവുള്ളത് ഒരു വെന്റിലേറ്റര്‍ മാത്രമാണ്.
അത്യാവശ്യ ഘട്ടത്തില്‍ ഉപയോഗിക്കാന്‍ പോലും വെന്റിലേറ്റര്‍ ലഭ്യമാക്കാന്‍ കഴിയാത്ത ഗുരുതര സാഹചര്യമാണ് ജില്ലയില്‍ നിലനില്‍ക്കുന്നത്. വെന്റിലേറ്റര്‍ സൗകര്യം ആവശ്യമുള്ള രോഗികളെ മറ്റു ജില്ലകളിലേക്ക് മാറ്റുകയാണ് നിലവില്‍ ചെയ്യുന്നത്. ഇതിന് എടുക്കുന്ന കാലതാമസം രോഗിയുടെ ജീവന്‍ നഷ്‌ടമാകാന്‍ വരെ കാരണമായേക്കും.
കഴിഞ്ഞ ദിവസമുണ്ടായ തിരൂര്‍ പുറത്തൂര്‍ സ്വദേശിയായ വയോധികയുടെ മരണം വെന്റിലേറ്റര്‍ ലഭിക്കാതെയാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. ജില്ലയില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ആകെയുള്ളത് 89 വെന്റിലേറ്ററുകളാണ്. ജില്ലയിലെ മൂന്ന് ജില്ലാ ആശുപത്രികളിലും പേരിന് വെന്റിലേറ്റര്‍ ബെഡുകള്‍ ഉണ്ടങ്കിലും നിലമ്പൂരിലെ മാത്രമാണ് പ്രവര്‍ത്തന സജ്ജം.
ആവശ്യമായ അനുബന്ധ സൗകര്യങ്ങൾ ഇല്ലാത്തതിനാല്‍ തിരൂരില്‍ ഏഴും പെരിന്തല്‍ മണ്ണയില്‍ മൂന്നും നിലമ്പൂരില്‍ രണ്ടും പ്രവര്‍ത്തന സജ്ജമല്ല. ജില്ലയിലെ ഏഴ് താലൂക്ക് ആശുപത്രികളിലും വെന്റിലേറ്റര്‍ സൗകര്യമില്ലെങ്കിലും സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം പുതിയത് ഒരുക്കാന്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്.
ജില്ലയിലെ സാഹചര്യം പരിഗണിച്ച് 20 വെന്റിലേറ്ററുകള്‍ അടിയന്തരമായി വാങ്ങാനുള്ള ഒരുക്കത്തിലാണ് ജില്ലാ ഭരണകൂടം. ജില്ലയിലെ ഹോസ്‌പിറ്റലുകളില്‍ ഓക്‌സിജന്‍ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുമെന്നും ജില്ലാ ഭരണകൂടം വ്യക്‌തമാക്കി.
Read Also: മാദ്ധ്യമ പ്രവർത്തകയോട് മോശമായി പെരുമാറി; എൻ പ്രശാന്തിനെതിരെ അന്വേഷണത്തിന് ഉത്തരവ്