തിരുവനന്തപുരം: കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കപ്പെടാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി. കോവിഡ് വ്യാപനത്തിന്റെ രൂക്ഷവും ഗൗരവതരവുമായ സാഹചര്യം കണക്കിലെടുത്ത് രാഷ്ട്രീയ പാർട്ടികളുമായി ചേർന്ന യോഗം അവസാനിച്ചതിന് പുറമേ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ സംവിധാനങ്ങൾക്കൊപ്പം പ്രാദേശിക തലത്തിൽ രാഷ്ട്രീയ പാർട്ടികളുടെ ഇടപെടൽ വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സമരങ്ങളും പ്രക്ഷോഭങ്ങളും ജനാധിപത്യ സംവിധാനത്തിൽ സ്വാഭാവികമാണ്. എന്നാൽ, ഇവ ആരോഗ്യ പരിപാലന മാർഗ നിർദേശങ്ങൾക്ക് വിധേയമായിരിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. നിലവിലെ ഗുരുതര സാഹചര്യം കണക്കിലെടുത്ത് സമരങ്ങളുടെ കാര്യത്തിലും നിയന്ത്രണങ്ങൾ ആവശ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ആൾക്കൂട്ടങ്ങൾ നിർബന്ധമായും ഒഴിവാക്കണം. ഇക്കാര്യത്തിൽ സഹകരിക്കണമെന്ന് എല്ലാ രാഷ്ട്രീയ കക്ഷിളോടും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
കമ്പോളങ്ങളിലും റീട്ടെയിൽ വ്യാപാര സ്ഥാപനങ്ങളിലും തുടക്കത്തിൽ ഉണ്ടായിരുന്ന ജാഗ്രതക്ക് വന്ന കുറവ് പ്രത്യക്ഷമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഫലപ്രദമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും രാഷ്ട്രീയ കക്ഷികളുടെ ഇടപെടൽ അത്യാവശ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ മേഖലകളിൽ കോവിഡ് പ്രോട്ടോക്കോളുകൾ കൃത്യമായി പാലിക്കപ്പെടാൻ നേതൃത്വ പരമായ പങ്ക് വഹിക്കാനും എല്ലാ കക്ഷികളോടും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.