മുംബൈ: മഹാരാഷ്‌ട്രയിൽ കോവിഡ് മൂന്നാം തരംഗത്തിന് സാധ്യതയുണ്ടെന്നും, എന്നാൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ. മൂന്നാംഘട്ട വ്യാപനത്തിൽ രോഗികൾക്ക് ഓക്‌സിജൻ കിടക്കകളുടെ ആവശ്യം വരില്ലെന്നും സ്‌ഥിതി ഭദ്രമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഇവിടെ വാക്‌സിനേഷൻ നിരക്ക് കൂടുതലായത് ഈ ഘട്ടത്തിൽ സഹായകരമാവുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം കോവിഡ് മൂന്നാം തരംഗ ഭീഷണിക്കിടയിൽ മുംബൈ നഗരത്തെ കൂടുതൽ ആശങ്കയിലാക്കുകയാണ് ഡെങ്കിപ്പനി വ്യാപനം. ഡെൽഹി, യുപി സംസ്‌ഥാനങ്ങൾക്ക് പുറമെ മുംബൈയിലും ഡെങ്കിപ്പനി കൂടുതലായി റിപ്പോർട് ചെയ്യുന്നുണ്ട്. ഇതാണ് ആശങ്കക്ക് ഇടയാക്കുന്നത്.
ലോകാരോഗ്യ സംഘടനയുടെ കോവിഡ് മുന്നറിയിപ്പും കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. യൂറോപ്പില്‍ ഏഴുലക്ഷത്തോളം പേര്‍കൂടി കോവിഡ് ബാധിച്ച് മരിക്കാന്‍ സാധ്യതയുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ഇതോടെ ആകെ മരണസംഖ്യ 22 ലക്ഷത്തിലെത്തുമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. യൂറോപ്പിലും, അമേരിക്കയിലും കോവിഡ് വ്യാപനം കനത്തതോടെ ഇന്ത്യയിലും ജാഗ്രതാ നിർദ്ദേശമുണ്ട്.
Read Also: ദത്ത് വിവാദം; തെറ്റ് പറ്റിയിട്ടില്ല, കുറ്റം തെളിയുംവരെ ഷിജു ഖാന് പിന്തുണയെന്ന് സിപിഎം