തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജു ഖാന് തെറ്റ് പറ്റിയിട്ടില്ലെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍. കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ ശിശുക്ഷേമ സമിതിക്കോ ഷിജു ഖാനോ വീഴ്‌ച പറ്റിയെന്ന് കരുതുന്നില്ല. നിയമവിരുദ്ധമായി അവരെന്തെങ്കിലും ചെയ്‌തെന്ന് അന്വേഷണ റിപ്പോർട് ലഭിക്കാതെ അവരെ കുറ്റക്കാരെന്ന് പറയാന്‍ സാധിക്കില്ല. തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ അത് കോടതിയില്‍ തെളിയുന്നത് വരെ പാര്‍ട്ടി അദ്ദേഹത്തിന് എല്ലാ വിധത്തിലുള്ള പിന്തുണയും നല്‍കുമെന്നും ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.
“കുഞ്ഞിനെ നിയമപരമായി ദത്ത് നല്‍കുന്നതിന് മുമ്പുവരെ ശിശുക്ഷേമ സമിതിക്ക് മുമ്പില്‍ യാതൊരു പരാതിയും ഉണ്ടായിരുന്നില്ല. നിയമപരമായി ദത്ത് കൊടുത്തതിന് ശേഷം കോടതി മുഖേനയായിരിക്കും നടപടികള്‍. ശിശുക്ഷേമ സമിതിയുടെ ഭാഗത്ത് നിന്നും നിയമവിരുദ്ധമായി യാതൊന്നും നടന്നിട്ടില്ലെന്നാണ് വിശ്വസിക്കുന്നത്. അമ്മക്ക് കുഞ്ഞിനെ കിട്ടുക എന്നത് മൗലിക അവകാശമാണ്,”- അദ്ദേഹം പറയുന്നു.
അതേസമയം, വനിതാ ശിശുക്ഷേമ വകുപ്പ് ഡയറക്‌ടർ ടിവി അനുപമയുടെ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളെ കുറിച്ച് തനിക്ക് അറിയില്ലെന്നും ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു. റിപ്പോർട് കോടതിയില്‍ വന്നതിന് ശേഷമേ ആരുടെയെങ്കിലും ഭാഗത്ത് വീഴ്‌ചയുണ്ടായെന്ന് സ്‌ഥിരീകരിക്കാന്‍ സാധിക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Most Read: എറണാകുളത്ത് ഭാര്യയെ ചുറ്റിക കൊണ്ട് തലക്കടിച്ചു കൊല്ലാന്‍ ശ്രമം; ഭർത്താവ് ഒളിവിൽ