ന്യൂഡെൽഹി: വന്ദേഭാരത് മിഷനിലൂടെ ഡെൽഹിയിൽ നിന്ന് ചൈനയിലെ വുഹാനിലെത്തിയ 19 എയർ ഇന്ത്യ യാത്രികർക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ലാബ് റിപ്പോർട്ടിൽ നെഗറ്റീവ് രേഖപ്പെടുത്തിയ യാത്രക്കാർക്കാണ് റിപ്പോർട്ടിന് വിരുദ്ധമായി കോവിഡ് പോസിറ്റീവ് സ്‌ഥിരീകരിച്ചത്.
എന്നാൽ, എല്ലാ സുരക്ഷാ പ്രോട്ടോക്കോളുകളും പാലിക്കുന്നുണ്ടെന്നും അംഗീകൃത ലാബുകളിൽ നിന്നുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുകൾ വിമാനത്തിലെ എല്ലാ യാത്രക്കാരുടെ കൈവശം ഉണ്ടായിരുന്നെന്നുമാണ് എയർ ഇന്ത്യ പ്രതികരിച്ചത്. ‘അംഗീകൃത ലാബുകളിൽ നിന്നുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുള്ള യാത്രക്കാരുമായാണ് വുഹാനിലേക്ക് പുറപ്പെട്ടത്. അധികൃതർ നിശ്‌ചയിച്ചിട്ടുള്ള എല്ലാ മാർഗനിർദ്ദേശങ്ങളും പാലിച്ചുകൊണ്ടായിരുന്നു യാത്ര’- എയർ ഇന്ത്യ പ്രസ്‌താവനയിൽ അറിയിച്ചു.
Also Read: ബിഹാറില്‍ രണ്ടാംഘട്ട തിരഞ്ഞെടുപ്പ് ആരംഭിച്ചു; ജനവിധി തേടി പ്രമുഖര്‍
വിമാനത്തിലെത്തിയ 19 പേർക്ക് രോഗം സ്‌ഥിരീകരിക്കുകയും 39 പേർക്ക് രോഗലക്ഷണങ്ങൾ ഉള്ളതായും ചൈനീസ് അധികൃതർ അറിയിച്ചു. രോഗബാധിതരെയും രോഗ ലക്ഷണങ്ങളുള്ളവരെയും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
ഇന്ത്യയിൽ നിന്ന് എയർ ഇന്ത്യ വിമാനത്താവളത്തിൽ വിദേശത്ത് പോയ യാത്രക്കാർക്ക് കോവിഡ് സ്‌ഥിരീകരിക്കുന്നത് ഇതാദ്യമല്ല. നേരത്തെ മുംബൈയിൽ നിന്ന് ഹോങ്കോങ്ങിൽ എത്തിയ യാത്രക്കാർക്ക് രോഗം സ്‌ഥിരീകരിച്ചിരുന്നു. ഇതിനെ തുടർന്ന്, ഹോങ്കോങ് നവംബർ 10 വരെ എല്ലാ എയർ ഇന്ത്യ വിമാനങ്ങളും വിലക്കിയിരിക്കുകയാണ്. നാലാം തവണയാണ് ഹോങ്കോങ് എയർ ഇന്ത്യക്ക് നിരോധനമേർപ്പെടുത്തുന്നത്. എയർ ഇന്ത്യയുടെ ദുബായിലേക്കുള്ള യാത്രക്കും വിലക്ക് ഏർപ്പെടുത്തിയിരുന്നു.
National News: ലൗ ജിഹാദ്; യുപിക്കും ഹരിയാനക്കും പിന്നാലെ നിയമ നിർമാണത്തിന് മധ്യപ്രദേശും

































