ഭോപ്പാല്‍: ഉത്തര്‍പ്രദേശിനും ഹരിയാനക്കും പിന്നാലെ മധ്യപ്രദേശിലും ലൗ ജിഹാദ് അനുവദിക്കില്ലെന്ന് വ്യക്‌തമാക്കി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. ബിജെപി ആസ്‌ഥാനത്ത് മാദ്ധ്യമങ്ങളോട് പ്രതികരിക്കവെയാണ് അദ്ദേഹത്തിന്റെ ഈ പരാമര്‍ശം. ‘പ്രണയത്തിന്റെ പേരില്‍ ജിഹാദ് നടത്തുന്നത് അനുവദിക്കില്ല. അത്തരം പ്രവര്‍ത്തികളിൽ ഏര്‍പ്പെടുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതാണ്’- ചൗഹാന്‍ പറഞ്ഞു.
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാര്‍ ഖട്ടറും ലൗ ജിഹാദിനെ നിയമപരമായി നേരിടുമെന്ന് പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. വിവാഹം നടക്കാന്‍ വേണ്ടി മാത്രം മതപരിവര്‍ത്തനം നടത്തുന്നതിനെ അംഗീകരിക്കാന്‍ സാധിക്കില്ലെന്ന അലഹബാദ് ഹൈക്കോടതി വിധിക്ക് പിന്നാലെയായിരുന്നു നിയമ നിർമാണം സംബന്ധിച്ച യോഗിയുടെ പ്രസ്‌താവന. തങ്ങളുടെ സംസ്‌ഥാനവും ലൗ ജിഹാദിനെതിരെയുള്ള നിയമ നിര്‍മാണത്തെപ്പറ്റി ആലോചിക്കുന്നുണ്ടെന്ന് മനോഹര്‍ലാര്‍ ഖട്ടറും വ്യക്‌തമാക്കി.
‘ഫരീദാബാദില്‍ കോളേജ് വിദ്യാര്‍ഥിനിയെ വെടിവെച്ചുകൊന്ന സംഭവം ലൗ ജിഹാദുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ കേന്ദ്രവും സംസ്‌ഥാന സര്‍ക്കാരും ഇതിനെതിരെയുള്ള നിയമനിര്‍മാണത്തെ പറ്റി ആലോചിച്ചുവരികയാണ്. നിരപരാധിയായ ഒരു വ്യക്‌തിയേയും ശിക്ഷിക്കുന്ന രീതിയിലാകില്ല നിയമ നിര്‍മാണം’- ഖട്ടര്‍ പറഞ്ഞു.
ഫരീദാബാദില്‍ കോളേജ് വിദ്യാര്‍ഥിനിയായ നിഖിത വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍, യുവതിയെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിച്ചിരുന്നതായി കുടുംബം ആരോപിച്ചിരുന്നു. മതപരിവര്‍ത്തനത്തിനായി പ്രതി പെണ്‍കുട്ടിയെ നിരന്തരം ശല്യം ചെയ്‌തിരുന്നു എന്നും കുടുംബം വ്യക്‌തമാക്കിയിരുന്നു. ഇതേ തുടര്‍ന്ന് കൊലപാതകത്തിന്ന് പിന്നില്‍ ലൗ ജിഹാദ് ആണെന്ന് ആരോപിച്ച് ഹിന്ദു സംഘടനകള്‍ രംഗത്ത് വന്നിരുന്നു.
Read also: മലബാര്‍ നാവിക അഭ്യാസത്തിന് ഇന്ന് തുടക്കം