ന്യൂഡെല്‍ഹി : രാജ്യത്ത് ഇന്ന് മുതല്‍ കോവിഡ് വാക്‌സിന്‍ കുത്തിവെപ്പിന് തുടക്കം കുറിക്കും. രാജ്യത്തുടനീളം ഏകദേശം 3 ലക്ഷം പേര്‍ക്കാണ് ഇന്ന് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യുന്നത്. ഇതോടെ ഈ മാസം അവസാനം ആകുമ്പോഴേക്കും രാജ്യത്ത് ഏകദേശം 25 ലക്ഷം ആളുകള്‍ക്ക് വാക്‌സിന്‍ വിതരണം ചെയ്യാന്‍ സാധിക്കുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.
വാക്‌സിന്‍ വിതരണം ചെയ്യുന്നതില്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശത്തില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണെങ്കിലും അല്ലെങ്കിലും, ഗുരുതര രോഗം ബാധിച്ച് ആശുപത്രിയില്‍ കഴിയുന്നവര്‍ നിലവില്‍ വാക്‌സിന്‍ സ്വീകരിക്കരുതെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇവര്‍ രോഗമുക്‌തരായ ശേഷം 4 മുതല്‍ 8 ആഴ്‌ചകള്‍ക്ക് ശേഷം വാക്‌സിന്‍ സ്വീകരിക്കുന്നതാണ് ഉചിതമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്‌തമാക്കി. ഇതിനൊപ്പം തന്നെ കോവിഡ് ലക്ഷണങ്ങള്‍ ഉള്ള ആളുകളും, കോവിഡ് സ്‌ഥിരീകരിച്ചതിനെ പിന്നാലെ പ്‌ളാസ്‌മ തെറാപ്പി, മോണോക്ളോണല്‍ ആന്റിബോഡി എന്നീ ചികിൽസ സ്വീകരിച്ചവരും ഇത്തരത്തില്‍ 4-8 ആഴ്‌ചകള്‍ക്ക് ശേഷം മാത്രം വാക്‌സിന്‍ സ്വീകരിച്ചാല്‍ മതിയാകുമെന്നാണ് ആരോഗ്യമന്ത്രാലയം വ്യക്‌തമാക്കിയത്.
ഇവയെ കൂടാതെ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളില്‍ 18 വയസിന് മുകളിലുള്ളവര്‍ മാത്രമേ വാക്‌സിന്‍ സ്വീകരിക്കാന്‍ പാടുള്ളൂ എന്നും, ഗര്‍ഭിണികളും, മുലയൂട്ടുന്ന അമ്മമാരും വാക്‌സിന്‍ സ്വീകരിക്കരുതെന്നും വ്യക്‌തമാക്കുന്നുണ്ട്. നേരത്തെ തന്നെ അലര്‍ജി ഉള്ള ആളുകള്‍ക്കും, ആദ്യ ഡോസ് വാക്‌സിന്‍ എടുത്ത ശേഷം അലര്‍ജി ഉണ്ടായ ആളുകള്‍ക്കും രണ്ടാം ഡോസ് എടുക്കുമ്പോഴും അലര്‍ജി ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കൂടാതെ വാക്‌സിന്‍ സ്വീകരിക്കുന്ന ആളുകള്‍ 14 ദിവസത്തെ വ്യത്യാസത്തില്‍ മറ്റ് രോഗങ്ങള്‍ക്കുള്ള വാക്‌സിന്‍ എടുത്തിട്ടില്ലെന്ന് ഉറപ്പ് വരുത്തണമെന്നും വ്യക്‌തമാക്കിയിട്ടുണ്ട്.
എന്നാല്‍ നേരത്തെ കോവിഡ് ബാധിച്ചവര്‍, ഹൃദ്രോഗം, നാഡീസംബന്ധമായ പ്രശ്‌നങ്ങള്‍, ശ്വാസകോശ രോഗങ്ങള്‍, വൃക്ക തകരാര്‍ തുടങ്ങിയ രോഗങ്ങള്‍ ഉള്ളവര്‍ക്ക് വാക്‌സിന്‍ പ്രശ്‌നമാകില്ല. അതേസമയം തന്നെ പ്രതിരോധശേഷി കാര്യമായി കുറവുള്ളവര്‍, എയ്ഡ്‌സ് ബാധിതര്‍ തുടങ്ങിയവരില്‍ വാക്‌സിന്റെ പ്രതികരണം കുറയാം. കൂടാതെ ഏത് വാക്‌സിന്‍ എടുക്കണമെന്ന് ആളുകള്‍ക്ക് തീരുമാനിക്കാന്‍ സാധിക്കില്ലെന്നും, ആദ്യമെടുത്ത കമ്പനിയുടെ വാക്‌സിന്‍ തന്നെയായിരിക്കും രണ്ടാം ഡോസിലും എടുക്കുന്നതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്‌ഥാനങ്ങള്‍ക്ക് നല്‍കിയ നിര്‍ദേശത്തില്‍ വ്യക്‌തമാക്കുന്നുണ്ട്.
Read also : കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം; ചിഹ്‌നമായി ടോര്‍ച്ച് അനുവദിച്ചു