ഇന്‍ഡോര്‍: കോവിഡ് വാക്‌സിന്‍ പരീക്ഷണത്തിനുള്ള ഗിനിപ്പന്നികളാക്കി ഇന്ത്യക്കാരെ മാറ്റരുതെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ സിംഗ്. കോവിഡ് വാക്‌സിന്‍ നിര്‍മാണം ലോകത്തെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ക്കിടയിലും നേതാക്കൾക്കിടയിലും വലിയ മല്‍സരമായി മാറിക്കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
”കോവിഡ് വാക്‌സിന്‍ നിര്‍മാണത്തില്‍ ആഗോള നേതാക്കള്‍ തമ്മില്‍ മല്‍സരം നടക്കുകയാണ്. ഏതെങ്കിലും ഒരു കമ്പനിയുടെ തന്നെ വാക്‌സിന്‍ ഉപയോഗിക്കണമെന്ന നിര്‍ബന്ധം ഒഴിവാക്കണം. ഇന്ത്യന്‍ ജനതയെ ഗിനിപ്പന്നികളാക്കരുത്’, കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.
ഭാരത് ബയോടെക്ക് ഉല്‍പ്പാദിപ്പിച്ച വാക്‌സിന്റെ മൂന്നാം ഘട്ട പരിശോധനയുടെ ഭാഗമായി ആദ്യ ഡോസ് സ്വീകരിച്ച ഹരിയാന ആരോഗ്യമന്ത്രി അനില്‍ വിജിക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്‌ഥിരീകരിച്ച സാഹചര്യത്തിലാണ് ദിഗ്‌വിജയ സിങ്ങിന്റെ പ്രതികരണം.
”ഹരിയാന ആരോഗ്യമന്ത്രി വിജിസാഹബ് പ്രശംസ പിടിച്ചു പറ്റുന്നതിനായി വാക്‌സിന്‍ സ്വയം സ്വീകരിച്ചെങ്കിലും അദ്ദേഹത്തിന് കോവിഡ് സ്‌ഥിരീകരിച്ചു. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം കോവിഡ് ഡോസിനെ കുറിച്ചും കാലാവധിയെ കുറിച്ചും പറയുകയാണ്’, ദിഗ്‌വിജയ സിംഗ് പറഞ്ഞു.
ഇന്ത്യയിലെ കോവിഡ് വാക്‌സിനുകളുടെ പരീക്ഷണം അന്തിമ ഘട്ടത്തിലാണെന്ന് ഡെല്‍ഹി എയിംസ് ഡയറക്‌ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പറഞ്ഞിരുന്നു. ഡിസംബര്‍ അവസാനമോ ജനുവരി ആദ്യമോ ഇതില്‍ ഏതെങ്കിലും വാക്‌സിന് അംഗീകാരം ലഭിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്‌തമാക്കിയിരുന്നു. മാത്രവുമല്ല ഏതാനും ആഴ്‌ചകള്‍ക്കുള്ളില്‍ രാജ്യത്ത് വാക്‌സിന്‍ വിതരണം സാധ്യമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും നേരത്തെ അറിയിച്ചിരുന്നു.
Read Also: ഇന്ധന വില വർധന; ജനങ്ങളെ കേന്ദ്ര സർക്കാർ ചൂഷണം ചെയ്യുന്നുവെന്ന് സുബ്രഹ്‌മണ്യൻ സ്വാമി