ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ വാക്‌സിൻ നയം പൗരൻമാരുടെ ആരോഗ്യത്തിനുള്ള അവകാശം ഹനിക്കുന്നതെന്ന് സുപ്രീം കോടതി. രാജ്യത്തെ കോവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിൽ പുറത്തിറക്കിയ ഇടക്കാല ഉത്തരവിലാണ് പരാമർശം. വാക്‌സിൻ വിലയിലും ലഭ്യതയിലും പുനപരിശോധന നടത്തി മെയ് 10നകം കേന്ദ്രം കോടതിയിൽ നിലപാട് അറിയിക്കണം.
രാജ്യത്ത് അടിയന്തിര ഘട്ടത്തിൽ ഉപയോഗിക്കാനുള്ള ഓക്‌സിജൻ ശേഖരം അടുത്ത 4 ദിവസത്തിനകം ഉൽപാദിപ്പിക്കണമെന്നും ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. നൂറ് ശതമാനം വാക്‌സിൻ ഡോസുകളും വാങ്ങുന്നതിലും, വാക്‌സിൻ വിലയിലും യുക്‌തിയിൽ അധിഷ്‌ഠിതമായ സമീപനം കേന്ദ്ര സർക്കാരിൽ നിന്നും ഉണ്ടാകണം. കേന്ദ്രം വാക്‌സിൻ നയം പുനപരിശോധിക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും ബെഞ്ച് വ്യക്‌തമാക്കി.
തിരിച്ചറിയൽ രേഖ ഇല്ലായെന്നതിന്റെ പേരിൽ ആശുപത്രി പ്രവേശനമോ, അവശ്യ മരുന്നുകളോ നിഷേധിക്കാൻ പാടില്ല. ആശുപത്രി പ്രവേശനത്തിൽ കേന്ദ്ര സർക്കാർ രണ്ടാഴ്‌ചക്കകം നയം രൂപീകരിക്കണം. കേന്ദ്ര നയം സംസ്‌ഥാനങ്ങൾ പാലിക്കണമെന്നും കോടതി നിർദേശം നൽകി.
സമൂഹ മാദ്ധ്യമങ്ങളിൽ വിവരങ്ങൾ പങ്കുവെക്കുന്നവർക്ക് എതിരെ നിയമനടപടി പാടില്ല. ചീഫ് സെക്രട്ടറിമാർക്കും ഡിജിപിമാർക്കും കേന്ദ്ര-സംസ്‌ഥാന സർക്കാരുകൾ നിർദേശം നൽകണം. രോഗവ്യാപനം പിടിച്ചുനിർത്താൻ ലോക്ക്ഡൗൺ പരിഗണിക്കണമെന്നും വലിയ കൂട്ടായ്‌മകൾ വിലക്കണമെന്നും സുപ്രീംകോടതി നിർദേശം നൽകി.
Read also: തമിഴ്‌നാട് ഹൈക്കോടതി വിവാദ പരാമർശം; തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഹരജി ഇന്ന് സുപ്രീം കോടതിയില്‍