തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ മന്ത്രിസഭയിൽ നാല് മന്ത്രിസ്‌ഥാനം ആവശ്യപ്പെടുമെന്ന് സിപിഐ. അതിൽ കുറഞ്ഞുള്ള നിലപാട് സ്വീകരിക്കേണ്ടെന്ന് സിപിഐ നേതൃതലത്തിൽ ധാരണയായി. സിപിഎമ്മുമായി നടത്തുന്ന ഉഭയകക്ഷി ചർച്ചയിൽ ഈ നിലപാട് പാർട്ടി അറിയിക്കും. മന്ത്രിമാരുടെ എണ്ണം കുറക്കാൻ സിപിഎമ്മിന് പദ്ധതിയുണ്ടെങ്കിൽ ചീഫ് വിപ്പ് സ്‌ഥാനം വിട്ടുനൽകാനാണ് സിപിഐയുടെ തീരുമാനം. നാല് മന്ത്രിമാർ, ഡെപ്യൂട്ടി സ്‌പീക്കർ, ചീഫ് വിപ്പ് എന്നീ സ്‌ഥാനങ്ങളാണ് ഒന്നാം പിണറായി സർക്കാരിൽ നിന്ന് സിപിഐക്ക് ഉണ്ടായിരുന്നത്.
മന്ത്രിസഭ രൂപവൽക്കരിക്കുന്നത് സംബന്ധിച്ച ഉഭയകക്ഷി ചർച്ചകൾക്ക് ഇന്ന് തുടക്കമാകും. സിപിഐയുമായി ധാരണയുണ്ടാക്കിയ ശേഷമായിരിക്കും ചർച്ച. ഈ ചർച്ചയിലെ ധാരണയാകും സിപിഐ സംസ്‌ഥാന എക്‌സിക്യൂട്ടീവ് പരിശോധിക്കുക.
മുഖ്യമന്ത്രിയടക്കം 12 മന്ത്രിമാരും സ്‌പീക്കറും ആയിരുന്നു തുടക്കത്തിൽ ഒന്നാം പിണറായി സർക്കാരിൽ സിപിഎമ്മിന് ഉണ്ടായിരുന്നത്. സിപിഐക്ക് നാല് മന്ത്രിമാരും ഡെപ്യൂട്ടി സ്‌പീക്കർ സ്‌ഥാനവും ലഭിച്ചു. ഇപി ജയരാജൻ രാജിവെച്ചതോടെ എംഎം മണി മന്ത്രിയായി. മണിയെ നിലനിർത്തിക്കൊണ്ട് ഇപി ജയരാജൻ വീണ്ടും മന്ത്രിസഭയിലേക്ക് വന്നതോടെയാണ് സിപിഎം മന്ത്രിമാരുടെ എണ്ണം 13 ആയത്. ഇതിന് പകരമായാണ് സിപിഐക്ക് ചീഫ് വിപ്പ് സ്‌ഥാനം നൽകിയത്.
പുതുതായി മുന്നണിയിൽ എത്തിയ കേരള കോൺഗ്രസ് എമ്മിന് പരിഗണന നൽകാനാണ് സിപിഎമ്മും സിപിഐയും മന്ത്രിസ്‌ഥാനം കുറക്കണമെന്ന നിർദ്ദേശം ഉയരുന്നത്. അതേസമയം, സിപിഎം കുറക്കുന്ന മന്ത്രിമാരുടെ എണ്ണത്തിന് ആനുപാതികമായ വിട്ടുവീഴ്‌ച നടത്തിയാൽ മതിയെന്ന് സിപിഐ നേതാക്കൾ അഭിപ്രായപ്പെട്ടു. സിപിഎം മന്ത്രിമാർ 12 ആയാൽ സിപിഐ ചീഫ് വിപ്പ് സ്‌ഥാനം വിട്ടുനൽകേണ്ടി വരും. എന്നാൽ, നാല് മന്ത്രിമാരിൽ നിന്ന് കുറവ് വരുത്തേണ്ട സാഹചര്യം നിലവിലില്ലെന്നും സിപിഐ വിലയിരുത്തുന്നു.
Also Read: ‘ഇന്ത്യക്ക് ലഭിച്ച വിദേശ സഹായങ്ങൾ എവിടെ’; കേന്ദ്രത്തോട് ചോദ്യവുമായി രാഹുല്‍ ഗാന്ധി