കൊല്ലം: കൊല്ലം മണ്‍റോത്തുരുത്തില്‍ സിപിഎം പ്രവര്‍ത്തകനെ കുത്തിക്കൊന്നു. മണ്‍റോത്തുരുത്ത് വില്ലിമംഗലം നിഥിപാലസിൽ മയൂഖം റിസോർട്ട് ഉടമ മണിലാല്‍ (54) ആണ് കൊല്ലപ്പെട്ടത്. ആര്‍എസ്എസ് പ്രവര്‍ത്തകരാണ് കൊലപാതകത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചു. കൊലപാതകത്തിൽ രണ്ട് പേരെ പോലീസ് പിടികൂടി. പനക്കത്തറ സത്യന്‍, തുപ്പാശ്ശേരി അശോകന്‍ എന്നിവരാണ് പിടിയിലായത്.
ഞായറാഴ്‌ച രാത്രി 9.15 ഓടെ മണ്‍റോത്തുരുത്ത് ബാങ്കിന് സമീപമായിരുന്നു സംഭവം. കൊല്ലപ്പെട്ട മണിലാലുമായി വാക്ക് തർക്കം ഉണ്ടാവുകയും പ്രതികൾ ഇയാളെ കുത്തി കൊലപ്പെടുത്തുകയും ആയിരുന്നു.
കൊലപാതകത്തിനു പിന്നിലെ കാരണങ്ങള്‍ പരിശോധിച്ചു വരികയാണെന്നും രാഷ്‌ട്രീയ കൊലപാതകമാണോയെന്ന കാര്യം അന്വേഷണത്തിനു ശേഷമേ വ്യക്‌തമാകൂ എന്നും കേസ് അന്വേഷിക്കുന്ന ഈസ്‌റ്റ് കല്ലട പോലീസ് അറിയിച്ചു.
അതേസമയം, കൊലപാതകവുമായി ബന്ധമില്ലെന്നും പഞ്ചായത്ത് തിരഞ്ഞെടുപ്പിനു മുമ്പ് രക്‌തസാക്ഷിയെ സൃഷ്‌ടിക്കാനുളള ശ്രമമാണ് സിപിഎം നടത്തുന്നതെന്നും ബിജെപി നേതൃത്വം പ്രതികരിച്ചു.
മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സ്‌ഥലത്തു കനത്ത പോലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്. മൃതദേഹം കൊല്ലം എൻഎസ് ആശുപത്രിയിലാണ് ഉള്ളത്. ജയശ്രീയാണ് കൊല്ലപ്പെട്ട മണിലാലിന്റെ ഭാര്യ. ഏകമകൾ: അരുണിമ (നിധി).
National News: ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈന മൂന്ന് ഗ്രാമങ്ങള്‍ നിര്‍മിച്ചതായി റിപ്പോര്‍ട്ട്