ന്യൂഡെൽഹി: രണ്ടു ദിവസം നീണ്ടു നിൽക്കുന്ന സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിന് ഇന്ന് തുടക്കം. ഇന്നും നാളെയുമാണ് യോഗം ചേരുന്നത്. വീഡിയോ കോൺഫറൻസിലൂടെയാണ് യോഗം ചേരുക. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റേയും സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ മകൻ ബിനീഷ് കോടിയേരിയുടേയും അറസ്‌റ്റ് സിപിഎമ്മിനെ പ്രതിരോധത്തിൽ ആക്കുന്നതിനിടെ ആണ് കേന്ദ്ര കമ്മിറ്റി. എന്നാൽ, ഈ സംഭവങ്ങൾ പ്രത്യേക വിഷയമായി പരിഗണിക്കില്ല. ആരെങ്കിലും ഉന്നയിച്ചാൽ മാത്രമേ അറസ്‌റ്റ് കേന്ദ്ര കമ്മിറ്റിയിൽ ചർച്ചയാകൂ എന്നാണ് നേതാക്കൾ നൽകുന്ന സൂചന.
അറസ്‌റ്റ് നടന്നെന്നു കരുതി മുഖ്യമന്ത്രി രാജി വെക്കേണ്ടെന്ന നിലപാടിൽ തന്നെയാണ് സിപിഎം കേന്ദ്രനേതൃത്വം. അന്വേഷണത്തിലൂടെ വസ്‌തുതകൾ പുറത്തു വരട്ടെയന്നും പാർട്ടിക്ക് പ്രതിസന്ധിയില്ലെന്നും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ബെംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് കോടിയേരി ബാലകൃഷ്‌ണന്റെ മകനെതിരായ എന്‍ഫോഴ്‌സ്‌മെന്റ് കേസും തുടർ നടപടികളും സംബന്ധിച്ച് പാർട്ടി വിശദീകരിക്കേണ്ട സാഹചര്യം ഇല്ലെന്നും യെച്ചൂരി വിശദീകരിച്ചിരുന്നു.
അതേസമയം, പശ്‌ചിമ ബംഗാളിൽ കോൺഗ്രസുമായുള്ള സഖ്യം സംബന്ധിച്ച പ്രഖ്യാപനം കേന്ദ്ര കമ്മിറ്റിക്ക് ശേഷം ഉണ്ടായേക്കും. പിബി തയ്യാറാക്കിയ ശുപാർശയിൽ സഖ്യം വേണം എന്ന നിലപാട് സ്വീകരിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലും തമിഴ്‌നാട്ടിലും ബംഗാളിലും അസമിലും സ്വീകരിക്കേണ്ട തന്ത്രങ്ങളെക്കുറിച്ചാകും കേന്ദ്ര കമ്മിറ്റിയിലെ മുഖ്യചർച്ച. തമിഴ്‌നാട്ടിൽ ഡിഎംകെ നയിക്കുന്ന മുന്നണിയുടെ ഭാഗമായി കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മൽസരിച്ചത് പാർട്ടിക്കു ഗുണം ചെയ്‌തിരുന്നു. അതുകൊണ്ട് തന്നെ ഈ രീതി തുടരും.
Also Read: ജാമിയയിലെ റെയ്‌ഡ് തടഞ്ഞു; എഎപി എംഎല്‍എ അമാനത്തുള്ള ഖാനെതിരെ കേസ്
കേരളമൊഴികെ എല്ലായിടത്തും കോൺഗ്രസുമായി ധാരണയാകാമെന്നു 2018ൽ പാർട്ടി കോൺഗ്രസ് തീരുമാനിച്ചിരുന്നു. ഈ നിലപാടനുസരിച്ചു ബംഗാളിലും അസമിലും സ്വീകരിക്കേണ്ട തന്ത്രങ്ങൾ തീരുമാനിക്കണം. കോൺഗ്രസിന് മേൽക്കൈ ഉള്ള സംസ്‌ഥാനങ്ങളാണ് ഇവ രണ്ടും. തെരഞ്ഞെടുപ്പിൽ ഒരുമിച്ചു നിൽക്കുന്നതിനു കോൺഗ്രസിനും താൽപര്യമുണ്ട്. എന്നാൽ സീറ്റ് വിഭജനത്തിൽ പാർട്ടിക്ക് അർഹമായ വിഹിതം ഉറപ്പാക്കാൻ സാധിക്കണമെന്നാണ് നേതാക്കളുടെ നിലപാട്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബംഗാളിൽ ഏതാനും സീറ്റുകളിൽ ധാരണയാകാമെന്നു സിപിഎം തീരുമാനിച്ചെങ്കിലും കോൺഗ്രസ് വഴങ്ങിയിരുന്നില്ല. ഇതെല്ലാം കണക്കിലെടുത്ത് എങ്ങനെ നീങ്ങണമെന്നു തീരുമാനിക്കണമെന്നും നേതാക്കൾ പറയുന്നു.
Kerala News: വ്യാജ വാർത്ത; ശോഭാ സുരേന്ദ്രന്റെ പരാതിയിൽ അന്വേഷണം ആരംഭിച്ചു