ന്യൂഡെല്‍ഹി: തീവ്രവാദ ഫണ്ടിംഗ് കേസില്‍ എന്‍ഐഎ നടത്തിവന്ന റെയ്ഡ് ഡെല്‍ഹിയിലെ ജാമിയയില്‍ തടഞ്ഞുവെന്ന് ആരോപിച്ച് എഎപി എംഎല്‍എ അമാനത്തുള്ള ഖാനെതിരെ ഡെല്‍ഹി പോലീസ് കേസെടുത്തു.
എംഎല്‍എയും അനുയായികളും സര്‍ക്കാര്‍ ഉദ്യോഗസ്‌ഥരുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തി എന്ന എന്‍ഐഎ ഡിഎസ്‌പിയുടെ പരാതിയിലാണ് നടപടി.
ജാമിയ നഗറില്‍ വ്യാഴാഴ്‌ച മുന്‍ ഡെല്‍ഹി ന്യൂനപക്ഷ സമിതി ചെയര്‍മാന്‍ സഫറുല്‍ ഇസ്‌ലാം ഖാന്റെ ഓഫീസ് അടക്കം രണ്ടിടങ്ങളില്‍ എന്‍ഐഎ റെയ്ഡ് അരങ്ങേറിയിരുന്നു.
ജാമിയ നഗറിലെ സഫറുല്‍ ഇസ്‌ലാം ഖാന്റെ ചാരിറ്റി സ്‌ഥാപനത്തില്‍ റെയ്ഡ് നടക്കവെ എംഎല്‍എയും അനുയായികളും റോഡ് ഗതാഗതം തടസപ്പെടുത്തി എന്നാണ് ആരോപണം. ഒപ്പം ഇവര്‍ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ വിളിച്ചെന്നും പരാതിയില്‍ പറയുന്നുണ്ട്.
തീവ്രവാദ ഫണ്ടിംഗ് കേസില്‍ ബുധനാഴ്‌ചയാണ് എന്‍ഐഎ കശ്‌മീരിലും മറ്റിടങ്ങളിലും റെയ്ഡ് നടത്താന്‍ ആരംഭിച്ചത്. ചാരിറ്റി ട്രസ്‌റ്റുകൾ, എന്‍ജിഓകള്‍ എന്നിവയാണ് കൂടുതലായും റെയ്ഡ് ചെയ്‌തത്. ഇതിന്റെ ഭാഗമായാണ് ഡെല്‍ഹിയിലും റെയ്ഡ് നടന്നത്.
എന്നാല്‍ രാഷ്‌ട്രീയ എതിരാളികളെ കടഞ്ഞാണിടാന്‍ കേന്ദ്ര ഏജന്‍സികളെ ബിജെപി ഉപയോഗിക്കുന്നു എന്ന ആരോപണവും രാജ്യത്ത് ശക്‌തമാണ്. സിബിഐ, എന്‍ഐഎ അടക്കമുള്ള അന്വേഷണ ഏജന്‍സികള്‍ വിഷയത്തില്‍ സംശയത്തിന്റെ മറവിലുമാണ്. കശ്‌മീരിൽ നടക്കുന്ന എന്‍ഐഎ റെയ്‌ഡ് പരമ്പരകൾക്ക് എതിരെ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്‌തി അടക്കം രംഗത്ത് വന്നിരുന്നു,
Read Also: ഫ്രാന്‍സിലെ പള്ളിയില്‍ ആക്രമണം; അപലപിച്ച് നരേന്ദ്ര മോദി