പാലക്കാട്: ഇന്നലെ തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ശോഭാ സുരേന്ദ്രൻ നൽകിയ പരാതിയിൽ അന്വേഷണം ആരംഭിച്ചു. വാർത്തനൽകിയ ഓൺലൈൻ സ്‌ഥാപനത്തിന്റെ മേൽവിലാസവും പിന്നിലുള്ള പ്രതിനിധികളെയും കണ്ടെത്താനുള്ള സൈബർ അന്വേഷണമാണ് ആരംഭിച്ചത്.
വാർത്തനൽകിയ ഓൺലൈൻ പ്രസിദ്ധീകരണത്തിൽ ഒരു ജിമെയിൽ ഐഡി മാത്രമാണ് നൽകിയിട്ടുള്ളത്. ബന്ധപ്പെടാവുന്ന മറ്റു സൗകര്യങ്ങൾ ഒന്നും തന്നെ ഇവർ നൽകിയിട്ടില്ല. ജിമെയിൽ ഐഡിയിലേക്ക് മെയിൽ നൽകിയിട്ടുണ്ട്. മറ്റു സാങ്കേതിക സൗകര്യങ്ങൾ ഉപയോഗിച്ചുള്ള അന്വേഷണവും ആരംഭിച്ചു കഴിഞ്ഞു; പോലീസ് വ്യക്‌തമാക്കി.
ബിജെപിയുടെ പ്രമുഖ വനിതാ നേതാവ് വ്യവസായിക്കൊപ്പം ഒളിച്ചോടിയതായി അഭ്യൂഹം എന്നായിരുന്നു ഒരു ഓണ്‍ലൈന്‍ പ്രസിദ്ധീകരണത്തിൽ കഴിഞ്ഞ ദിവസം വന്ന വാര്‍ത്ത. പേര് പരാമര്‍ശിച്ചില്ലെങ്കിലും അത് ശോഭ സുരേന്ദ്രനാണെന്ന് ‘പറയാതെ പറയുന്ന‘ രീതിയിലായിരുന്നു വാര്‍ത്തയുടെ ഉള്ളടക്കം.
വ്യാജവാർത്തകളും അതിശയോക്‌തി കലർത്തിയ വാർത്തകളും നൽകി വ്യക്‌തിഹത്യയും സാമൂഹിക പ്രശ്‌നങ്ങളും സൃഷ്‌ടിക്കുന്ന രീതി ഒട്ടുമിക്ക ഓൺലൈൻ പ്രസിദ്ധീകരണങ്ങളും ഓൺലൈൻ ചാനലുകളും പിന്തുടരുന്നുണ്ട്. വെബ്സൈറ്റിലേക്കും അവരവരുടെ ഓൺലൈൻ ചാനലുകളിലേക്കും ട്രാഫിക് കൂട്ടുന്നതിനാണ് ഇത്തരം വ്യാജവാർത്തകൾ സൃഷ്‌ടിക്കുന്നത്.
ഈ പ്രവണതക്ക് ശക്‌തമായി തടയിടാനുള്ള സമയം അതിക്രമിച്ചു. ഞാനെന്ന ഒരു വ്യക്‌തിക്ക് വേണ്ടിമാത്രമല്ല ഈ കേസുമായി മുന്നോട്ടു പോകുന്നത്. ഇത്തരം വ്യക്‌തിഹത്യക്ക് ഇനിയാരും ഇരയാകാൻ പാടില്ല; ശോഭാ സുരേന്ദ്രൻ വ്യക്‌തമാക്കി. സൈബര്‍ നിയമത്തിലെ പുതിയ ഭേദഗതി ഫലപ്രദമായി വിനിയോഗിക്കേണ്ടത് ഇത്തരം കുപ്രചരണങ്ങള്‍ക്ക് എതിരേയാണെന്നും ശോഭാ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
വിലാസമോ ഫോണ്‍ നമ്പറോ സ്വന്തം വിവരങ്ങള്‍ വെളിപ്പെടുത്തുന്ന ഒരു വരി പോലുമോ ഇല്ലാത്ത ഓണ്‍ലൈന്‍ മാദ്ധ്യമമാണ് ഇന്നു രാവിലെ മുതല്‍ എനിക്കെതിരേ യാഥാർഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത വാര്‍ത്ത പ്രചരിപ്പിക്കുന്നത്. അവരുടെ നുണ സമൂഹ മാദ്ധ്യമങ്ങളിലെ ചില നീചമനസ്സുകള്‍ ഏറ്റെടുത്തിട്ടുണ്ട്. വാര്‍ത്ത പ്രസിദ്ധീകരിച്ചവര്‍ക്കും അത് പ്രചരിപ്പിക്കുന്നവര്‍ക്കും എതിരെ ശക്‌തമായ നിയമനടപടി ആവശ്യപ്പെട്ടാണ് പരാതി നല്‍കിയിരിക്കുന്നത്; ശോഭാ സുരേന്ദ്രൻ തന്റെ ഔദ്യോഗിക ഫേസ്ബുക് പേജിലൂടെ വ്യക്‌തമാക്കി.
Most Read: മാപ്പ് അപേക്ഷിച്ചു; കപിൽ മിശ്രക്കെതിരായ കേസ് തീർപ്പാക്കി