തിരുവനന്തപുരം: സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. സമ്മേളനങ്ങൾ നിർത്തി വച്ചിരിക്കുന്ന സാഹചര്യത്തിൽ വരുന്ന ഒരാഴ്‌ചത്തെ കോവിഡ് സാഹചര്യം വിലയിരുത്തിയ ശേഷമാകും സംസ്‌ഥാന സമ്മേളനത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കുക.
കെ-റെയിൽ ഡിപിആറിൽ നേരിട്ട കേന്ദ്രതടസം സിൽവർ ലൈനിന് എതിരെ കോൺഗ്രസും ബിജെപിയും ആയുധമാക്കുമ്പോൾ ഇതിലെ രാഷ്‌ട്രീയ പ്രതിരോധം എങ്ങനെ വേണമെന്നതും ചർച്ചയാകും. ലോകായുക്‌ത ഓർഡിനൻസ് ഇതുവരെ ഗവർണർ ഒപ്പിടാത്ത സാഹചര്യവും സിപിഎമ്മിൽ അനിശ്‌ചിതത്വം കൂട്ടുന്നു.
ലോകായുക്‌ത ഭേദഗതിക്കെതിരെ സിപിഐ എതിർപ്പ് ശക്‌തമാക്കുമ്പോൾ മുന്നണിക്കുള്ളിലെ പ്രശ്‌നം തീർക്കുക എന്നതും സിപിഎമ്മിന് വെല്ലുവിളിയാണ്. ഇതിനിടെ ഇന്ന് വൈകീട്ട് നാല് മണിക്ക് എൽജെഡി വിട്ട ഷെയ്ഖ് പി ഹാരിസ് എകെജി സെന്ററിൽ എത്തി നേതാക്കളെ കാണും.
എൽജെഡി ബന്ധം ഉപേക്ഷിച്ച് എത്തുന്ന നേതാക്കളെ സിപിഎം സ്വീകരിക്കും. എൽഡിഎഫ് ഘടക കക്ഷിയിൽ നിന്ന് വരുന്ന നേതാക്കളെ ഔദ്യോഗികമായി സിപിഎം പാർട്ടി ആസ്‌ഥാനത്ത് സ്വീകരിക്കുന്നതും അസാധാരണമാണ്.
Read Also: കണ്ണൂർ വിസി പുനർനിയമനം; സർക്കാർ വാദങ്ങൾ തള്ളി ഗവർണർ