തിരുവനന്തപുരം: തിരഞ്ഞെടുപ്പ് രംഗത്തെ ടേം വ്യവസ്‌ഥകൾക്ക് പിന്നാലെ സംഘടനാ രംഗത്തും മാറ്റങ്ങൾ വരുത്താൻ ഒരുങ്ങി സിപിഎം. ഏരിയ കമ്മിറ്റി മുതൽ സംസ്‌ഥാന കമ്മിറ്റി വരെ പ്രായപരിധി ശക്‌തമായി നടപ്പാക്കാനാണ് ആലോചിക്കുന്നത്. ജില്ലാ കമ്മിറ്റികളിലും സംസ്‌ഥാന കമ്മിറ്റിയിലും പ്രായപരിധി മാനദണ്ഡം നടപ്പിലാക്കും.
കഴിഞ്ഞ സമ്മേളനത്തിൽ പ്രായപരിധി കൊണ്ടുവന്നെങ്കിലും ചില നേതാക്കൾക്ക് ഇളവ് അനുവദിച്ചിരുന്നു. സംസ്‌ഥാന സമിതിയംഗ തിരഞ്ഞെടുപ്പുകളിൽ വരെ 70 വയസ് പ്രായപരിധി ശക്‌തമായി നടപ്പിലാക്കാനാണ് നീക്കം. കേന്ദ്ര കമ്മിറ്റി അംഗങ്ങൾക്ക് ഇളവ് നൽകും. സെക്രട്ടറിമാർക്ക് മൂന്ന് ടേം കാലാവധി തുടരും. കമ്മിറ്റികളിൽ വനിതാ പ്രാതിനിധ്യം ഉയർത്തുന്നതിനും മാർഗനിർദേശം കൊണ്ടുവരും.
തിരഞ്ഞെടുപ്പുകൾ പൂർത്തിയായ സാഹചര്യത്തിൽ പാർട്ടി സമ്മേളനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സിപിഎം ഉദ്ദേശിക്കുന്നത്. പശ്‌ചിമ ബംഗാളിലെയും കേരളത്തിലെയും നിയമസഭാ തിരഞ്ഞെടുപ്പുകൾ കണക്കിലെടുത്താണ് കഴിഞ്ഞ വർഷം അവസാനം തുടങ്ങേണ്ടിയിരുന്ന സമ്മേളനങ്ങൾ ദേശീയ നേതൃത്വം ആദ്യം മാറ്റിവെച്ചത്. എന്നാൽ കോവിഡ് രണ്ടാം തരംഗവും ലോക്ക്ഡൗണും സമ്മേളന നടത്തിപ്പ് വീണ്ടും അനിശ്‌ചിതത്വത്തിലാക്കി.
ജൂലൈ-ഓഗസ്‌റ്റ് മാസങ്ങളിൽ തുടങ്ങേണ്ട ബ്രാഞ്ച് സമ്മേളനങ്ങൾ ഈ വർഷം അവസാനത്തിലേക്ക് മാറ്റുമെന്നാണ് നിലവിലെ സൂചന. ഇത് സംബന്ധിച്ച അന്തിമ തീരുമാനം അടുത്ത മാസം ഉണ്ടായേക്കുമെന്നാണ് വിവരം.
Read also: കൃഷ്‌ണ ശങ്കറിന് പിറന്നാള്‍ സമ്മാനമായി ‘കുടുക്ക് 2025’ ക്യാരക്‌ടർ ടീസര്‍