ആലപ്പുഴ: പ്രതിഷേധ പ്രകടനം നടത്തിയതിന് ബ്രാഞ്ച് സെക്രട്ടറിമാരെ പുറത്താക്കിയ നടപടി സിപിഎം പിൻവലിച്ചു. വിശദീകരണം ലഭിച്ച ശേഷം ഇവർക്ക് എതിരെ നടപടി സ്വീകരിച്ചാൽ മതിയെന്ന് സംസ്‌ഥാന നേതൃത്വം വ്യക്‌തമാക്കി. പ്രകടനത്തിൽ പങ്കെടുത്തവർ 48 മണിക്കൂറിനകം വിശദീകരണം നൽകണമെന്ന് പ്രവർത്തകരോട് നിർദേശിച്ചിട്ടുണ്ട്.
ആലപ്പുഴ നഗരസഭാ ചെയർപേഴ്‌സൺ സ്‌ഥാനം സംബന്ധിച്ച തർക്കങ്ങളെ തുടർന്നാണ് നെഹ്‌റു ട്രോഫി വാർഡിലെ പ്രവർത്തകർ പരസ്യമായി പാർട്ടി തീരുമാനത്തിന് എതിരെ പ്രതിഷേധ പ്രകടനം നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് 3 ബ്രാഞ്ച് സെക്രട്ടറിമാരെ പുറത്താക്കിയതായി പാർട്ടി നേതൃത്വം മാദ്ധ്യമങ്ങളെ അറിയിച്ചിരുന്നു. എന്നാൽ ഈ നടപടി പിൻവലിച്ചതായാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.
ഉൾപാർട്ടി ജനാധിപത്യം പാലിച്ചുകൊണ്ട് മാത്രമേ നടപടി എടുക്കാവൂ എന്ന നിർദേശമാണ് സംസ്‌ഥാന നേതൃത്വം ജില്ലാ കമ്മിറ്റിക്ക് നൽകിയിരിക്കുന്നത്. പുറത്താക്കപ്പെട്ടവരുടെ വിശദീകരണം തൃപ്‌തികരമല്ലെങ്കിൽ മാത്രം നടപടികളിലേക്ക് പോയാൽ മതിയെന്നാണ് നിർദേശം. ഇതിന്റെ അടിസ്‌ഥാനത്തിലാണ് നേരത്തെ സ്വീകരിച്ച നടപടികളിൽ നിന്നും ജില്ലാ നേതൃത്വം പിൻമാറിയത്.
Read also: എംഎം ഹസ്സനെ മാറ്റണമെന്ന് ആവശ്യം; എംഎൽഎമാരും എംപിമാരും കത്ത് നൽകി