എറണാകുളം: അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ 12 ഫോൺ നമ്പറുകളിലേക്കുള്ള വാട്‍സ്ആപ്പ് ചാറ്റ് വിവരങ്ങൾ പ്രതികൾ നശിപ്പിച്ചതായി ക്രൈം ബ്രാഞ്ച്. കൂടാതെ നശിപ്പിച്ച വിവരങ്ങൾ തിരികെയെടുക്കാൻ ക്രൈം ബ്രാഞ്ച് ഫോറൻസിക് ലാബിന്റെ സഹായം തേടുകയും ചെയ്‌തിട്ടുണ്ട്. 2 ദിവസത്തിനകം ഫോറൻസിക് ലാബിന്റെ റിപ്പോർട് ലഭിച്ചേക്കുമെന്നാണ് സൂചന.
കേസുമായി ബന്ധപ്പെട്ട് ഫോണിലുള്ള വിവരങ്ങൾ നശിപ്പിച്ചതായി മുംബൈയിലെ ലാബുടമ കഴിഞ്ഞ ദിവസം മൊഴി നൽകിയിരുന്നു. 75,000 രൂപ വീതം ഈടാക്കിയാണ് ഫോൺ വിവരങ്ങൾ നശിപ്പിച്ചതെന്നും ലാബുടമ വ്യക്‌തമാക്കി. ഗൂഢാലോചന കേസിൽ ദിലീപ് അടക്കമുള്ള പ്രതികളുടെ ഫോണുകൾ കൈമാറാൻ കഴിഞ്ഞ ജനുവരി 29ആം തീയതിയാണ് കോടതി ഉത്തരവിട്ടത്.
തുടർന്ന് മുംബൈക്ക് അയച്ച 4 ഫോണുകളിലെയും വിവരങ്ങൾ നീക്കം ചെയ്‌തതായും, ലാബിലെ ജീവനക്കാരെയും ഡയറക്‌ടറേയും ചോദ്യം ചെയ്‌തതിന്റെ വിശദമായ മൊഴി കൈവശമുണ്ടെന്നും ക്രൈം ബ്രാഞ്ച് കോടതിയിൽ വ്യക്‌തമാക്കി. കൂടാതെ നശിപ്പിച്ച തെളിവുകളുടെ മിറർ ഇമേജ് വീണ്ടെടുക്കാൻ തങ്ങൾക്കായെന്നും ക്രൈം ബ്രാഞ്ച് വിശദീകരിച്ചു.
Read also: വിയർത്ത് കുളിച്ച് പാലക്കാട്; ജില്ലയിൽ താപനില 42 ഡിഗ്രിയിൽ