പാലക്കാട്: ജില്ല ചുട്ടുപൊള്ളുന്നു. പാലക്കാട് ഈ വർഷം ആദ്യമായി ഇന്നലെ ഉയർന്ന ചൂട് രേഖപ്പെടുത്തി. 42 ഡിഗ്രി സെൽഷ്യസാണ് ജില്ലയിൽ ഇന്നലെ രേഖപ്പെടുത്തിയ താപനില. പാലക്കാട് മുണ്ടൂരിലുള്ള ഐആർടിസിയിലാണ് ജില്ലയിൽ 42 ഡിഗ്രി ചൂട് രേഖപ്പെടുത്തിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി മുണ്ടൂരിൽ തുടർച്ചയായി ചൂട് 41 ഡിഗ്രിയായിരുന്നു.
അതേസമയം, ജില്ലയിൽ ചൂട് ഇനിയും ഉയരാനാണ് സാധ്യതയെന്ന് കാലാവസ്‌ഥാ നിരീക്ഷകർ വിലയിരുത്തി. ഈ മാസം അഞ്ചിനാണ് പാലക്കാട് ചൂട് 41 ഡിഗ്രിയിലെത്തിയത്. 24 ഡിഗ്രിയാണ് ജില്ലയിൽ നിലവിൽ രേഖപ്പെടുത്തിയ കുറഞ്ഞ താപനില. അതേസമയം, പാലക്കാട് ജില്ലയിലെ മലമ്പുഴയിൽ 37.2 ഡിഗ്രിയാണ് ഏറ്റവും ഉയർന്ന ചൂട്. അതിനിടെ സംസ്‌ഥാനത്തെ ആറ് ജില്ലകളിൽ ഇന്ന് ചൂട് കൂടുമെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് മുന്നറിയിപ്പ്. ജില്ലകളിലെ സാധാരണ താപനിലയിൽ നിന്ന് രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നാണ് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് ജാഗ്രതാ മുന്നറിയിപ്പ് നൽകിയത്. കേരളത്തിൽ വരണ്ട കാലാവസ്‌ഥ പ്രതീക്ഷിക്കുന്നതിനാലാണ് താപനില ഉയരുന്നതെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം ഡയറക്‌ടർ ഡോ. കെ സന്തോഷ് അറിയിച്ചു. ശരാശരിയിൽ നിന്ന് 33 ശതമാനം മഴ കുറഞ്ഞതും വരണ്ട വടക്കു-കിഴക്കൻ കാറ്റിന്റെ സ്വാധീനവും താപനില ഉയരാനുള്ള കരണമാണെന്നാണ് വിദഗ്‌ധർ പറയുന്നത്.
Most Read: കോൺഗ്രസ് പ്രവർത്തക സമിതി യോഗം ഇന്ന്; തിരഞ്ഞെടുപ്പ് തോൽവി ചർച്ച ചെയ്യും