ന്യൂഡെൽഹി: രോഹിണി കോടതിയിലെ വെടിവെപ്പ് കേസന്വേഷണം ഡെൽഹി ക്രൈംബ്രാഞ്ചിന് കൈമാറി. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്ന് ഡെൽഹി പോലീസ് കമ്മീഷണർ രാകേഷ് അസ്‌താന അറിയിച്ചു.
കോടതിയുടെ സുരക്ഷാ ക്രമീകരണങ്ങളിൽ വീഴ്‌ച വരുത്തിയ സുരക്ഷാ ഉദ്യോഗസ്‌ഥർക്കെതിരെ നടപടി എടുക്കണമെന്ന് ഡെൽഹി ബാർ കൗൺസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, രാജ്യ തലസ്‌ഥാനത്തെ രോഹിണി കോടതിയിലുണ്ടായ വെടിവെപ്പില്‍ സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് എന്‍വി രമണ കടുത്ത ആശങ്ക അറിയിച്ചു. ഹൈക്കോടതി ചീഫ് ജസ്‌റ്റിസ് ഡിഎന്‍ പട്ടേലുമായി നടത്തിയ ചര്‍ച്ചയില്‍, വിഷയം കോടതി നടപടികളെ ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട് പോലീസിനോടും, ബാര്‍ അസോസിയേഷനോടും ചര്‍ച്ച നടത്തണമെന്നും ചീഫ് ജസ്‌റ്റിസ് ആവശ്യപ്പെട്ടു.
ഡെല്‍ഹി രോഹിണി കോടതിയില്‍ മാഫിയ സംഘങ്ങള്‍ തമ്മിലുണ്ടായ വെടിവെപ്പില്‍ മൂന്ന് മരണമാണ് റിപ്പോര്‍ട് ചെയ്‌തത്. ഗുണ്ടാ തലവന്‍ ഗോഗി അടക്കം മൂന്ന് പേരാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. ഗോഗിയെ കോടതിയില്‍ ഹാജരാക്കി വിചാരണ നടത്തുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. അക്രമത്തില്‍ ആറ് പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്.
കൊടുംകുറ്റവാളി ജിതേന്ദര്‍ ഗോഗിയുടെ വിചാരണ നടക്കുന്നതിനിടെ അഭിഭാഷകരുടെ വേഷത്തിലെത്തിയ രണ്ട് പേര്‍ ബലമായി കോടതി മുറിയില്‍ പ്രവേശിച്ച് ഗോഗിക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. കോടതിയിലെ രണ്ടാം നിലയിലെ 207ആം നമ്പര്‍ മുറിയിലാണ് വെടിവെപ്പ് നടന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച് അഭിഭാഷകര്‍ ഇന്ന് ജോലിയില്‍ നിന്ന് വിട്ടു നില്‍ക്കുമെന്ന് ഡെല്‍ഹി ബാര്‍ അസോസിയേഷന്‍ അറിയിച്ചു. കോടതികളിലെ സുരക്ഷ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് അഭിഭാഷകരുടെ പ്രതിഷേധം.
Also Read: മലബാർ സമരം ദേശീയതലത്തിൽ ചർച്ചയാക്കാൻ സംഘപരിവാർ; കുമാരനാശാന്റെ മരണത്തിലും ആരോപണം