കൊച്ചി: വിദേശത്തേക്ക് ഡോളർ കടത്തിയ കേസിൽ യുഎഇ കോൺസുലേറ്റിലെ മുൻ ചീഫ് അക്കൗണ്ട്സ് ഓഫീസർ ഖാലിദ് മുഹമ്മദ് അലി ശുക്‌രിയെ പ്രതി ചേർക്കണമെന്ന ആവശ്യവുമായി കസ്‌റ്റംസ് കോടതിയെ സമീപിച്ചു. ഈജിപ്‌ത് പൗരനായ ഇയാൾ അനധികൃതമായി 1.90 ഡോളർ കടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കസ്‌റ്റംസ് എറണാകുളം അഡിഷണൽ ചീഫ് ജുഡീഷ്യൽ കോടതിയിൽ ഹരജി സമർപ്പിച്ചത്.
കോൺസുലേറ്റിലെ ഉദ്യോഗസ്‌ഥനായിരുന്ന സമയത്ത് കേസിലെ മറ്റു പ്രതികളായ സ്വപ്‌ന സുരേഷിനും സരിത്തിനുമൊപ്പം ഖാലിദ്, ഡോളർ കടത്തിയെന്നാണ് ആരോപണം. ഇരുവരെയും നേരത്തെ കേസിൽ പ്രതിചേർത്തിരുന്നു. ഖാലിദിനെ പ്രതി ചേർക്കാതെ അന്വേഷണം പൂർത്തിയാക്കാൻ കഴിയില്ലെന്ന് കസ്‌റ്റംസിന് നിയമോപദേശം ലഭിച്ചിട്ടുണ്ട്. അതേസമയം നയതന്ത്ര പരിരക്ഷയുള്ള കോൺസുലേറ്റ് ഉദ്യോഗസ്‌ഥനെ പ്രതി ചേർക്കുന്നത് എങ്ങനെയെന്ന് കോടതി ചോദിച്ചു.
ഇക്കാര്യം വിശദമായി പരിശോധിക്കാൻ ഹരജി വീണ്ടും പരിഗണിക്കും. പ്രതി ചേർക്കാനായാൽ ഉടൻ അറസ്‌റ്റ് വാറന്റ് പുറപ്പെടുവിച്ച് ഇയാളെ ഇന്ത്യയിൽ എത്തിക്കാനുള്ള മാർഗങ്ങൾ സ്വീകരിക്കും. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെതിരെയും ഈ കേസിൽ അന്വേഷണം പുരോഗമിക്കുന്നുണ്ട്. ഇഡി കസ്‌റ്റഡി അവസാനിക്കുന്ന മുറക്ക് ഡോളർ കടത്ത് കേസുമായി ബന്ധപ്പെട്ട് ശിവശങ്കറിനെ ചോദ്യം ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.
Read also: മാവോയിസ്‌റ്റ് ഏറ്റുമുട്ടൽ; മാദ്ധ്യമങ്ങളെ തടഞ്ഞത് സുരക്ഷ കണക്കിലെടുത്തെന്ന് വയനാട് എസ് പി