തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ നിര്‍ണായക നീക്കവുമായി കസ്‌റ്റംസ്. ഗള്‍ഫിലേക്ക് കടന്ന യുഎഇ കോണ്‍സുലേറ്റ് ജനറലിനെയും അറ്റാഷയെയും കേസില്‍ പ്രതികളാക്കാന്‍ കസ്‌റ്റംസ് തീരുമാനിച്ചു. യുഎഇ കോണ്‍സല്‍ ജനറലിന് കസ്‌റ്റംസ് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. നോട്ടീസിന് മറുപടി ലഭിച്ചാലും ഇല്ലെങ്കിലും കേസിൽ ഇരുവരും പ്രതികളാകും.
ആറുമാസം മുമ്പാണ് ഇരുവരെയും പ്രതികളാക്കാനുള്ള അപേക്ഷ സമര്‍പ്പിച്ചത്. ഇതുമായി ബന്ധപ്പെട്ടുള്ള അനുമതി വിദേശകാര്യ മന്ത്രാലയം കൊച്ചി കസ്‌റ്റംസിന് കഴിഞ്ഞ ദിവസമാണ് നല്‍കിയത്. കോണ്‍സല്‍ ജനറല്‍ ആയിരുന്ന ജമാല്‍ ഹുസൈന്‍ അല്‍ സാബിയും അറ്റാഷേ റാഷിദ് ഖമീസ് അലിയും വിമാനത്താവളത്തിൽ നിന്ന് സ്വര്‍ണം പിടിച്ചതിന് പിന്നാലെ ഗള്‍ഫിലേക്ക് കടന്നിരുന്നു.
കഴിഞ്ഞ ജൂണ്‍ 30നാണ് നയതന്ത്ര ബാഗേജ് വഴി തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വർണമെത്തിയത്. ജൂലായ് അഞ്ചിന് ബാഗേജില്‍ പതിനാലരകോടി രൂപയുടെ സ്വര്‍ണം ഉണ്ടെന്ന് കണ്ടെത്തി. കോണ്‍സല്‍ ജനറലിന്റെ പേരിലാണ് ഇത് വന്നിരുന്നത്.
അതിനാല്‍ തന്നെ ബാഗ് തുറക്കുന്നത് തടയാന്‍ അറ്റാഷേയും കോണ്‍സുല്‍ ജനറലും കസ്‌റ്റംസിന്റെ മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. പക്ഷേ ഈ ശ്രമം പരാജയപ്പെട്ടതോടെ ഇരുവരും വിദേശത്തേക്ക് കടക്കുകയായിരുന്നു.
Read Also: 12 മുതൽ 18 വയസ് വരെയുള്ളവരുടെ വാക്‌സിനേഷൻ; സിംഗപ്പൂരിൽ ഇന്ന് തുടക്കം