കൊച്ചി: കരിപ്പൂർ സ്വർണക്കടത്ത് കേസിൽ മുൻ ഡിവൈഎഫ്‌ഐ നേതാവ് സി സജേഷിനെ ചോദ്യം ചെയ്‌ത് വിട്ടയച്ചു. ആറ് മണിക്കൂറാണ് സജേഷിനെ കസ്‌റ്റംസ് ചോദ്യം ചെയ്‌തത്. സജേഷിന്റെ രഹസ്യമൊഴി കസ്‌റ്റംസ് രേഖപ്പെടുത്തി.
സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളിൽ ഒരാളായ അർജുൻ ആയങ്കിയുടെ ബിനാമിയെന്ന നിലയിലാണ് സജേഷിനെ കസ്‌റ്റംസ് ചോദ്യം ചെയ്‌തത്. സജേഷിന്റെ 108ഓളം വരുന്ന രഹസ്യമൊഴി കസ്‌റ്റംസ് രേഖപ്പെടുത്തി. കസ്‌റ്റംസ് ഇത് വിശദമായി പരിശോധിക്കും. ആവശ്യമെങ്കിൽ സജേഷിനെ വീണ്ടും വിളിപ്പിക്കുമെന്നാണ് കസ്‌റ്റംസ് അറിയിച്ചിരിക്കുന്നത്.
നേരത്തേ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ സജേഷ്, അർജുൻ ആയങ്കിയുടെ ബിനാമിയെന്നാണ് കസ്‌റ്റംസ് അറിയിച്ചത്. സ്വർണക്കടത്തിന് അർജുൻ ആയങ്കി ഉപയോഗിച്ച കാർ സജേഷിന്റെ ഉടമസ്‌ഥതയിൽ ഉള്ളതാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
സംഭവം വിവാദമായതോടെ സജേഷിനെ ഡിവൈഎഫ്‌ഐ പുറത്താക്കി. സിപിഐഎമ്മിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സജേഷിനെ സസ്‌പെൻഡ് ചെയ്യുകയും ചെയ്‌തിരുന്നു.
Also Read: കുറ്റവാളികളെ സംരക്ഷിക്കില്ല, പാർട്ടിക്കെതിരെ ഗൂഢാലോചന; സിപിഎം