തിരുവനന്തപുരം: ഒരു ക്രിമിനല്‍ പ്രവര്‍ത്തനത്തെയും സഹായിക്കുന്ന സമീപനം പാർട്ടി ഒരിക്കലും സ്വീകരിച്ചിട്ടില്ലെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് പ്രസ്‌താവനയിൽ വ്യക്‌തമാക്കി. കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരോട് ഒരു സന്ധിയുമില്ലെന്ന് വ്യക്‌തമാക്കിയിട്ടും സിപിഎമ്മിനെതിരെ നടക്കുന്ന പ്രചാരണം ഗൂഢാലോചനയാണ്. പാര്‍ട്ടിയോടുള്ള ജനവിശ്വാസത്തിന്റെ അടിത്തറ തകര്‍ക്കാനുള്ള ആസൂത്രിത ശ്രമമാണ് നടക്കുന്നതെന്നും സിപിഎം പറഞ്ഞു.
തെറ്റായ പ്രവണതകള്‍ക്കെതിരെ ദശലക്ഷകണക്കിന് പ്രവര്‍ത്തകരെ അണിനിരത്തി ശക്‌തിയാര്‍ജ്‌ജിച്ച പ്രസ്‌ഥാനമാണ് സിപിഎം. വിട്ടുവീഴ്‌ചയില്ലാത്ത ഈ നിലപാടിലൂടെയാണ് ജനങ്ങളുടെയും സമൂഹത്തിന്റെയും വിശ്വാസം പാര്‍ടി നേടിയത്. ജനവിശ്വാസത്തിന്റെ ഈ അടിത്തറ തകര്‍ക്കാനുള്ള ആസൂത്രിത ശ്രമമാണ് ഇപ്പോള്‍ തുടങ്ങിയിരിക്കുന്നത്. ഒരു ക്രിമിനല്‍ പ്രവര്‍ത്തനത്തെയും സഹായിക്കുന്ന സമീപനം സിപിഎം ഒരു കാലത്തും സ്വീകരിച്ചിട്ടില്ല. അത്തരം പ്രവണതകളുള്ളവര്‍ പാര്‍ട്ടിയിലേക്ക് കടന്നുകൂടാനും അനുവദിച്ചിട്ടില്ല.
എളുപ്പത്തില്‍ പണം നേടാനും സ്വത്ത് സമ്പാദിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായി ഏതെങ്കിലും സിപിഎം അനുഭാവിയോ സംഘടനാ പ്രവര്‍ത്തകനോ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടാല്‍ പാര്‍ട്ടി ഒപ്പം നില്‍ക്കാറില്ല. നിയമപരമായ നടപടി എടുക്കാന്‍ കഴിയാത്ത ഘട്ടത്തില്‍ പോലും അവര്‍ പാര്‍ട്ടിയുടെ നടപടിക്ക് വിധേയരാകാറുണ്ടെന്നും പ്രസ്‌താവനയില്‍ ചൂണ്ടിക്കാട്ടുന്നു.
സമൂഹ മാദ്ധ്യമങ്ങളില്‍ ആരെങ്കിലും പ്രചരിപ്പിക്കുന്ന കാര്യങ്ങളോ സംഭാഷണ ശകലങ്ങളോ ആധികാരിക രേഖയെന്ന മട്ടില്‍ ആയുധമാക്കുന്നത് അപലപനീയമെന്നും സിപിഎം വ്യക്‌തമാക്കി.
Most Read: സംസ്‌ഥാന പോലീസ് മേധാവിയായി അനിൽ കാന്ത് ചുമതലയേറ്റു