കൊച്ചി: പോത്തന്‍കോട് സുധീഷ് എന്നയാളെ കൊലപ്പെടുത്തിയ ശേഷം കാല്‍ വെട്ടിയെടുത്ത് നടുറോഡില്‍ എറിഞ്ഞ സംഭവത്തില്‍ ആശങ്ക രേഖപ്പെടുത്തി ഹൈക്കോടതി. ‘ആളുകളുടെ കാല്‍ വെട്ടിയെടുക്കുന്നു, അതു നടുറോഡില്‍ എറിയുന്നു, എത്ര ഭീതിതമായ സാഹചര്യമാണിത് ? എവിടേക്കാണ് നമ്മുടെ പോക്ക് ?’ എന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. മറ്റൊരു കേസിന്റെ വാദത്തിനിടെ ആയിരുന്നു കോടതി ഈ ചോദ്യമുന്നയിച്ചത്.
ഭീതിപ്പെടുത്തുന്ന സാഹചര്യമാണ് സംസ്‌ഥാനത്തെന്ന് ജസ്‌റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. അവര്‍ മയക്കുമരുന്നിന് അടിമകളായിരിക്കാം. എന്തുതന്നെയായാലും എവിടേക്കാണ് നമ്മുടെ പോക്കെന്ന് ചിന്തിക്കണമെന്നും കോടതി പറഞ്ഞു. പട്ടിക വിഭാഗക്കാര്‍ക്ക് ഭൂമി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഒരുകൂട്ടം ഹരജികള്‍ പരിഗണിക്കുന്ന സമയത്താണ് പോത്തന്‍കോട് കഴിഞ്ഞ ദിവസം നടന്ന കൊലപാതകത്തെ കുറിച്ച് കോടതി പരാമര്‍ശിച്ചത്.
അതേസമയം സുധീഷ് വധക്കേസില്‍ ഒരാള്‍ കൂടി പിടിയിലായിട്ടുണ്ട്. സുധീഷിന്റെ സുഹൃത്ത് ഷിബിനെയാണ് ഏറ്റവുമൊടുവിലായി പ്രതി ചേര്‍ത്തത്. സുധീഷ് ഒളിവില്‍ താമസിക്കുന്ന സ്‌ഥലം പ്രതികള്‍ക്ക് പറഞ്ഞു കൊടുത്തത് ഷിബിനായിരുന്നു. ഇതോടെ ആകെ അറസ്‌റ്റിലായവരുടെ എണ്ണം ഒൻപത് ആയി. കൊല ചെയ്യാൻ ഉപയോഗിച്ച ആയുധങ്ങളും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
Read Also: ആലുവയിലെ വിവാദ പോലീസ് റിപ്പോർട്; കടുത്ത അതൃപ്‌തി അറിയിച്ച് മുഖ്യമന്ത്രി