ലഖ്‌നൗ: ബിജെപി വിട്ട മൂന്നാമത് മന്ത്രിയെയും ഒപ്പം ചേർത്ത് ശക്‌തമായ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ നടത്തി സമാജ് വാദി പാര്‍ട്ടി. ബിജെപിയുടെ പിന്നാക്ക വര്‍ഗക്കാരോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് പാർട്ടി വിട്ട യോഗി മന്ത്രി സഭയിലെ പരിസ്‌ഥിതി വനംവകുപ്പ് മന്ത്രിയായ ധാരാസിംഗ് ചൗഹാനെയാണ് അഖിലേഷ് ഇപ്പോൾ കൂടെ കൂട്ടിയിരിക്കുന്നത്. നേരത്തെ ബിജെപിയില്‍ നിന്നും രാജിവെച്ച എംഎല്‍എമാരും മന്ത്രിമാരും എസ്‌പിയില്‍ ചേര്‍ന്നിരുന്നു. എന്നാൽ ചൗഹാന്‍ ഇതുവരെ സമാജ്‌വാദി പാര്‍ട്ടിയില്‍ ഔദ്യോഗികമായി അംഗത്വം സ്വീകരിച്ചിട്ടില്ലായിരുന്നു.
“ധാരാ സിംഗ് ചൗഹാനെയും ആര്‍കെ വര്‍മയെയും ഞാന്‍ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നു. ലഖ്‌നൗവിലും ഡെല്‍ഹിയിലും ഇരിക്കുന്നവർ സംസ്‌ഥാനത്തെ തകര്‍ക്കുന്ന രാഷ്‌ട്രീയത്തെ കുറിച്ചാണ് സംസാരിക്കുന്നത്. ഞങ്ങള്‍ വികസനത്തിന്റെ രാഷ്‌ട്രീയമാണ് സംസാരിക്കുന്നത്”- അഖിലേഷ് പറയുന്നു. എസ്‌പിയിലേക്ക് എത്തുന്ന അവസാനത്തെ ബിജെപി നേതാവാവും ധാരാ സിംഗ് ചൗഹാന്‍ എന്നാണ് കരുതുന്നതെന്നും ഇനിയാരും ഇങ്ങോട്ട് വരേണ്ടതില്ല എന്നുമായിരുന്നു മറ്റ് രാഷ്‌ട്രീയപാര്‍ട്ടിയിലെ നേതാക്കളോട് അഖിലേഷ് നേരത്തെ പറഞ്ഞത്.
യോഗി സര്‍ക്കാര്‍ ഒബിസി വിഭാഗക്കാരെയും ദളിതരെയും യുവാക്കളെയും അവഗണിക്കുകയാണെന്ന് ചൂണ്ടികാട്ടി യോഗി മന്ത്രി സഭയിലെ പ്രബലനായ സ്വാമി പ്രസാദ് മൗര്യ രാജിവെച്ചതോടെയാണ് ബിജെപിയില്‍ കൊഴിഞ്ഞുപോക്ക് ആരംഭിച്ചത്. ഇതിന് പിന്നാലെ യോഗി മന്ത്രിസഭയില്‍ നിന്നുമുള്ള പരിസ്‌ഥിതി-വനംവകുപ്പ് മന്ത്രി ധാരാസിംഗ് ചൗഹാന്‍ രാജിവച്ചു. ചൗഹാന് പിന്നാലെ യുപി മന്ത്രിസഭയിലെ ഭക്ഷ്യവകുപ്പ് മന്ത്രി ധരംസിംഗ് സെയ്‌നിയും പാര്‍ട്ടി വിട്ടു. ഇരുവരും നേരത്തെ എസ്‌പിയില്‍ ചേരുകയും ചെയ്‌തിരുന്നു.
അതേസമയം, പിന്നോക്ക വിഭാഗത്തെ അവഗണിക്കുന്നു എന്ന ആരോപണത്തില്‍ ബിജെപി നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.പകരം തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തത് കൊണ്ടാണ് നേതാക്കള്‍ പാര്‍ട്ടി വിടുന്നത് എന്ന വിശദീകരണത്തില്‍ വിഷയം ഒതുക്കാനാണ് ശ്രമങ്ങൾ. യുപിയില്‍ ഫെബ്രുവരി 10നാണ് ഒന്നാം ഘട്ട തിരഞ്ഞെടുപ്പ്. രണ്ടാം ഘട്ടം ഫെബ്രുവരി 14നും മൂന്നാം ഘട്ടം ഫെബ്രുവരി 20നും നടക്കും. നാലാം ഘട്ടം ഫെബ്രുവരി 23നും അഞ്ചാം ഘട്ടം ഫെബ്രുവരി 27നുമാണ് തീരുമാനിച്ചിരിക്കുന്നത്. ആറാം ഘട്ടം മാര്‍ച്ച് 3നും ഏഴാം ഘട്ടം മാര്‍ച്ച് 7നും നടക്കും. മാര്‍ച്ച് 10നാണ് വോട്ടെണ്ണല്‍.
Read also: നരസിംഹാനന്ദിന്റെ അറസ്‌റ്റ്; കാരണം വിദ്വേഷ പ്രസംഗമല്ലെന്ന് പോലീസ്