മുംബൈ: കുപ്രസിദ്ധ കുറ്റവാളിയും പിടികിട്ടാപുള്ളിയുമായ ദാവൂദ് ഇബ്രാഹിമിന്റെ മഹാരാഷ്‌ട്രയിലെ സ്വത്തുവകകള്‍ ലേലത്തിന് വെക്കും. നവംബര്‍ 2-ന് ലേലനടപടികള്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രത്‌നഗിരി ജില്ലയിലെ ഖേദ് താലൂക്കിലെ മുംബാകെ ഗ്രാമത്തിലെ വസ്‌തുവകകള്‍ ആണ് ലേലത്തിന് വെക്കുന്നത്.
ലക്ഷക്കണക്കിന് രൂപ വിലവരുന്ന വലിയ അളവിലുള്ള ഭൂസ്വത്ത് ഇവിടെ ഉണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കള്ളക്കടത്ത്,വിദേശ നാണ്യം കടത്തല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്ന കേന്ദ്ര ഏജന്‍സിയായ എസ്എഎഫ്ഇഎംഎ (സ്‌മഗ്ളെഴ്‌സ് ആന്‍ഡ് ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനിപ്പുലേറ്റഴ്സ് അതോറിറ്റി) ആണ് ലേല നടപടികള്‍ നിര്‍വഹിക്കുന്നത്.
സ്വത്തുവകകളില്‍ ഓരോന്നിനും നിശ്‌ചിത തുക തീരുമാനിച്ചു കഴിഞ്ഞു. ആകെ ആറ് വസ്‌തുവകകളാണ് ലേലത്തിന് വെക്കുന്നത്. 61 ലക്ഷം മതിപ്പുവില വരെ നിശ്‌ചയിച്ചവ ഇക്കൂട്ടത്തില്‍ ഉണ്ടെന്നാണ് സൂചന.
നിലവില്‍ ഇവിടെ കാട് മൂടിക്കെട്ടിയ അവസ്‌ഥയിലാണ്. കശുവണ്ടി, മാമ്പഴ തോട്ടങ്ങളും ഇവിടെ ഉണ്ട്. ദാവൂദിന്റെ പൈതൃക സ്വത്തായ കുടുംബ വീട് അടക്കം കാട് കയറി നശിച്ചിരുന്നു.
നവംബര്‍ രണ്ടാം തീയതി ലേലത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള ആളുകള്‍ക്ക് സ്‌ഥലം നേരിട്ട് കണ്ട് വിലയിരുത്താം. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചായിരിക്കും നടപടി. അതിന് ശേഷം നവംബര്‍ പത്താം തീയതി വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ലേലം നടക്കുന്നത്.
ഇന്ത്യയിൽ ജനിച്ചു വളർന്ന ദാവൂദ് ഇബ്രാഹിം നിരവധി തീവ്രവാദ കേസുകളിൽ പ്രതിയാണ്. രാജ്യത്തിന്റെ പലയിടങ്ങളിൽ നടന്ന ഭീകരാക്രമണങ്ങൾ, സ്‍ഫോടനങ്ങൾ എന്നിവയിൽ ഇയാളുടെ പങ്ക് വ്യക്‌തമായിരുന്നു. എന്നാൽ ഇതുവരെയും ഇയാളെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. നിലവിൽ പാക്കിസ്‌ഥാനിലാണ് ഇയാൾ കഴിയുന്നതെന്ന് റിപ്പോർട്ടുകളുണ്ട്.
Read Also: ടൈഗർ മേമൻ ഉൾപ്പടെ 18 തീവ്രവാദികൾ; പട്ടിക പുറത്തു വിട്ട് കേന്ദ്ര സർക്കാർ