നിലമ്പൂർ: കോവിഡ് നിയന്ത്രണത്തെ തുടർന്ന് നിലമ്പൂർ-ഷൊർണൂർ പാതയിലെ പകൽ സർവീസുകൾ നിലച്ചിട്ട് ഒന്നര വർഷം കഴിഞ്ഞു. 14 സർവീസുകൾ ഉണ്ടായിരുന്നതിൽ നിലവിൽ രാജ്യറാണി മാത്രമാണ് നിലമ്പൂരിൽ നിന്നുള്ളത്. എന്നാൽ, പകൽ വണ്ടികൾ ഒന്നുമില്ല. ഇതോടെ, ദക്ഷിണ റെയിൽവേയ്‌ക്ക് ഏറ്റവും കൂടുതൽ യാത്രക്കാരുള്ള നിലമ്പൂർ-ഷൊർണൂർ പാതയെ ആശ്രയിക്കുന്ന നിരവധി പേരാണ് ദുരിതത്തിൽ ആയിരിക്കുന്നത്.
അതേസമയം, നിലമ്പൂർ-കോട്ടയം എക്‌സ്‌പ്രസിന് ഓടാൻ അനുമതി ലഭിച്ചിട്ടുണ്ട്. എന്നാൽ സർവീസ് തുടങ്ങിയിട്ടില്ല. രാജ്യറാണി രാത്രിയിലാണ് സർവീസ് നടത്തുന്നത്. അതുകൊണ്ടു തന്നെ പകൽ യാത്ര നടത്തേണ്ടവർക്ക് ഇത് പ്രയോജനപ്പെടില്ല. നിലവിൽ ഏഴ് സ്‌റ്റേഷനുകളുള്ള രാജ്യറാണിക്ക് വാണിയമ്പലം, അങ്ങാടിപ്പുറം, ഷൊർണൂർ എന്നിവിടങ്ങളിൽ മാത്രമാണ് സ്‌റ്റോപ്പുള്ളത്. മറ്റു റൂട്ടുകളിൽ പാസഞ്ചർ ട്രെയിനുകൾ എക്‌സ്‌പ്രസായി സർവീസ് തുടങ്ങിയെങ്കിലും നിലമ്പൂർ പാതയെ അവഗണിക്കുകയാണ് ഉണ്ടായത്.
ഇതോടെ ജില്ലയിലെ വിദ്യാർഥികൾ, അധ്യാപകർ, ആശുപത്രി ജീവനക്കാർ, മറ്റു സ്വകാര്യ-പൊതുമേഖലാ സ്‌ഥാപനങ്ങളിലെ ജോലിക്കാർ എന്നിവരാണ് പ്രതിസന്ധിയിലായിരിക്കുന്നത്. അതേസമയം, ദിവസവും രാവിലെയും വൈകീട്ടും ഓരോ സർവീസെങ്കിലും പാതയിൽ തുടങ്ങണമെന്ന് ആവശ്യപ്പെട്ട് 5,000 ത്തോളം മെമ്പർമാരുള്ള ട്രെയിൻ ടൈം വാട്‌സ്ആപ്പ് ഗ്രൂപ്പ് റയിൽവേ അധികൃതർക്ക് നിവേദനം നൽകിയിട്ടുണ്ട്.
Read Also: വയോധികമാരുടെ കൊലപാതകം; പോലീസ് അന്വേഷണത്തിൽ നാട്ടുകാരുടെ പ്രതിഷേധം