മുംബൈ: മഹാരാഷ്‌ട്രയിലെ നാസിക്കിൽ ആശുപത്രിക്ക് പുറത്ത് ഓക്‌സിജൻ ടാങ്കർ ചോർന്നതിനെ തുടർന്ന് മരിച്ച രോഗികൾക്ക് ധനസഹായം പ്രഖ്യാപിച്ചു. ഓക്‌സിജൻ കിട്ടാതെ മരിച്ച 22 രോഗികൾക്ക് അഞ്ച് ലക്ഷം രൂപ സഹായധനം നൽകുമെന്ന് മഹാരാഷ്‌ട്ര സർക്കാർ അറിയിച്ചു. സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തുമെന്നും സര്‍ക്കാര്‍ വ്യക്‌തമാക്കി.
നാസിക്കിലെ ഡോ. സക്കീർ ഹുസൈൻ ആശുപത്രിയിൽ ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. ഓക്‌സിജൻ ടാങ്കിലേക്ക് വാതകം നിറയ്‌ക്കുന്നതിനിടെ വാൽവിലുണ്ടായ തകരാറിനെ തുടര്‍ന്ന് വൻതോതിൽ വാതക ചോർച്ചയുണ്ടായി. ഇതേതുടർന്ന് 30 മിനിറ്റ് നേരത്തേക്ക് ഓക്‌സിജൻ വിതരണം തടസപ്പെട്ടു. ഓക്‌സിജൻ വിതരണം തടസപ്പെട്ടതുമൂലം വെന്റിലേറ്ററിലും മറ്റും കഴിഞ്ഞിരുന്നവരാണ് മരണപ്പെട്ടത്.
അര മണിക്കൂറോളം സമയമെടുത്താണ് ചോർച്ച അടച്ചത്. ആകെ 167 രോഗികളുണ്ടായിരുന്ന ആശുപത്രിയിൽ 61 പേരും അതീവ ഗുരുതരാവസ്‌ഥയിൽ ഉള്ളവരാണ്. ഇവർക്കെല്ലാം ഓക്‌സിജൻ നൽകിയാണ് ജീവൻ നിലനിർത്തിയിരുന്നത്.
അപകടത്തിന് പിന്നാലെ 30ഓളം രോഗികളെ ഉടൻ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെന്നും മറ്റിടങ്ങളിൽ നിന്നും ഓക്‌സിജൻ സിലിണ്ടറുകൾ എത്തിച്ചെന്നും ആശുപത്രി അധികൃതർ വിശദീകരിച്ചു.
Also Read: മകളുടെ ആഭരണങ്ങൾ അഴിച്ചെടുത്ത് വിറ്റു; മദ്യവും സിഗരറ്റും വാങ്ങി; സനുമോഹന്റെ മൊഴി